കശ്മീരില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍; കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ച് പൊലീസ്!!
ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പതിനായിരക്കണക്കിനാളുകളോട് പൊരുതാന്‍ കണ്ണീര്‍വാതകങ്ങളും പെല്ലറ്റുകളും പ്രയോഗിച്ചതായി പൊലീസ് ഉദ്യോഗസ്ഥനും ദൃക്‌സാക്ഷികളും പറയുന്നു. അഞ്ചുദിവസം മുമ്പ് ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചതിന് ശേഷം വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്. അഞ്ഞൂറിലധികം രാഷ്ട്രീയ, വിഘടനവാദി നേതാക്കളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
സ്വന്തം നിയമങ്ങള്‍ രൂപപ്പെടുത്താനുള്ള ജമ്മു കശ്മീരിന്റെ അവകാശം സര്‍ക്കാര്‍ റദ്ദാക്കുകയും മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവിടെ സ്വത്ത് വാങ്ങാന്‍ അനുവദിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്തരത്തിലൊരു പ്രതിഷേധം. 30 വര്‍ഷത്തോളമായി തീവ്രവാദികളുമായി നടക്കുന്ന ഏറ്റുമുട്ടലില്‍ 50,000ത്തിലധികം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം പ്രദേശത്ത് തിരിച്ചടിയുണ്ടാകുമെന്ന് പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാലിലധികം ആളുകള്‍ ഒത്തുചേരുന്നത് നിരോധിച്ച ഉത്തരവ് ലംഘിച്ച്. ശ്രീനഗറിലെ സൗര പ്രദേശത്ത് ഒരു വലിയ സംഘം ആളുകള്‍ തടിച്ചുകൂടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഐവ ബ്രിഡ്ജില്‍ ജനക്കൂട്ടത്തെ പോലീസ് തടഞ്ഞു. തങ്ങള്‍ക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും പ്രയോഗിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടിയതായും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഭരണഘടനയിലെ കശ്മീരിന്റെ പ്രത്യേക പദവികള്‍ റദ്ദാക്കുമെന്ന് ബിജെപി ദീര്‍ഘകാലമായി പ്രചാരണം നടത്തിയിരുന്നു. പ്രത്യേക പദവി മുസ്ലീങ്ങളെ പ്രീതിപ്പെടുത്തുന്നതായും രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണെന്നുമായിരുന്നു പ്രചരണം. പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അശാന്തി പരിഹരിക്കപ്പെടുമെന്നും ഇത് താത്കാലികമാണെന്നും ശ്രീനഗറിന് പുറത്ത് കാര്യങ്ങള്‍ സാധാരണ നിലയിലായതായും എംഇഎ വക്താവ് രവീഷ് കുമാര്‍ അശാന്തി പ്രതികരിച്ചു. 'ആളുകള്‍ അവരുടെ കാര്യം നോക്കി പോകുകയാണ്, വാഹനങ്ങള്‍ സാധാരണ ഗതിയില്‍ സഞ്ചരിക്കുന്നു, ക്രമസമാധാന പാലനം പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍, ആ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ തടങ്കലുകള്‍ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, നിയമനിര്‍മ്മാതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികളിലെയും വിഘടനവാദ ഗ്രൂപ്പുകളിലെയും നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം പേരെ ഞായറാഴ്ച മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ പോലും കശ്മീര്‍ ഇന്ത്യയിലേക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. ഇതിന് പുറമെ രാജ്യത്തുടനീളം വന്‍ സ്വീകാര്യതയാണ് ഈ തീരുമാനത്തിന് ലഭിച്ചത്.
കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ മാറ്റം വരുമെന്ന് അധികൃതര്‍ കരുതുന്നു. അടുത്തുള്ള പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ പ്രദേശവാസികള്‍ക്ക് വെള്ളിയാഴ്ച അനുവാദം നല്‍കിയിരുന്നു. തിങ്കളാഴ്ചത്തെ ഈദിനായി ക്രമീകരണങ്ങള്‍ ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണം, ധാന്യങ്ങള്‍, മാംസം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഞായറാഴ്ചയോടെ ഗ്രാമങ്ങളിലേക്ക് ട്രക്ക് ചെയ്യുമെന്ന് കശ്മീര്‍ താഴ്വരയിലെ ഉന്നത ഭരണ ഉദ്യോഗസ്ഥന്‍ ബസീര്‍ ഖാന്‍ പറഞ്ഞു.
വ്യാപകമായ പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ ആശയവിനിമയ ലൈനുകള്‍ വിച്ഛേദിച്ചതിനാല്‍ എല്ലാ ജില്ലകളിലും പൊതു ഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് ഖാന്‍ പറഞ്ഞു. ലാന്‍ഡ്മാര്‍ക്ക് പോയിന്റുകളില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മുന്നൂറിലധികം ഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താഴ്വരയിലെ എല്ലാ മെഡിക്കല്‍ സേവനങ്ങളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും ജോലിയില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറഞ്ഞു. മറുവശത്ത്, പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും കശ്മീര്‍ നീക്കത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications