ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്: കർഷകർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപനവുമായി മോദി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഝാര്‍ഖണ്ഡില്‍ കര്‍ഷകര്‍ക്കായി പെന്‍ഷന്‍ പദ്ധതികള്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിസാന്‍ മന്തന്‍ യോജന (കെഎംഡിവൈ) പദ്ധതി ഉദ്ഘാടനത്തിനായി മോദി വ്യാഴാഴ്ച ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെത്തും. കര്‍ഷകരുടെ സാമൂഹിക സുരക്ഷയായി പ്രധാന്‍ മന്ത്രി കിസാന്‍ മന്തന്‍ യോജന അവതരിപ്പിക്കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രധാന്‍ മന്ത്രി ലഘു വ്യാപരിക് മന്തന്‍ യോജന, സ്വരോജ്ഗാര്‍ പെന്‍ഷന്‍ പദ്ധതി എന്നീ പദ്ധതികളും റാഞ്ചി സന്ദര്‍ശന വേളയില്‍ മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തൊട്ടാകെയുള്ള 462 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. ഇതില്‍ 69 എണ്ണം ഝാര്‍ഖണ്ഡിലെ 24 ജില്ലകളിലെ 13 ഇടങ്ങളിയായി സ്ഥാപിക്കും.

സംസ്ഥാന സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി സംസ്ഥാന നിയമസഭയുടെ പുതിയ കെട്ടിടവും സാഹിബ്ഗഞ്ചിലെ മള്‍ട്ടി മോഡല്‍ ടെര്‍മിനലും ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. സാഹിബ്ഗഞ്ചിലെ ഗംഗാ നദിയില്‍ ഉള്‍നാടന്‍ വാട്ടര്‍വേ അതോറിറ്റി ഓഫ് ഇന്ത്യയാണ് മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചത്.
പ്രതിവര്‍ഷം 30 ടണ്‍ ചരക്ക് സംഭരണ ശേഷിയും രണ്ട് കപ്പലുകള്‍ക്ക് സ്റ്റോക്ക് യാര്‍ഡും പാര്‍ക്കിംഗും ബെര്‍ത്ത് സ്ഥലവും മള്‍ട്ടി മോഡല്‍ ടെര്‍മിനലില്‍ ഉണ്ടായിരിക്കുമെന്നന് രഘുബര്‍ പറഞ്ഞു. മള്‍ട്ടി മോഡല്‍ ടെര്‍മിനലില്‍ പ്രദേശവാസികള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹേബ്ഗഞ്ചിലെ ഗംഗാ നദീതീരത്ത് നിര്‍മിച്ച മള്‍ട്ടി മോഡല്‍ കപ്പല്‍ ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര റാഞ്ചിയില്‍ നിന്ന് 'ആയുഷ്മാന്‍ ഭാരത്' ആരോഗ്യ പദ്ധതി ആരംഭിച്ചിരുന്നു.
പ്രധാന്‍ മന്ത്രി കിസാന്‍ മന്ദന്‍ യോജന പദ്ധതി പ്രകാരം 60 വയസ്സ് തികഞ്ഞവര്‍ക്ക് പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍ ലഭിക്കും. 5 കോടി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ വരുമെന്നാണ് വിലയിരുത്തല്‍. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 10,774 കോടി രൂപയാണ് പദ്ധതിയുടെ വിഹിതം. മാത്രമല്ല നിലവില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.












Click it and Unblock the Notifications