പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് നരേന്ദ്ര മോദി, 'മുസ്ലീംകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു'
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലിയില്‍ അടക്കം വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് ബിജെപിയുടെ കൂറ്റന്‍ റാലി. ദില്ലി നിയമസഭാ ഉപതിരഞ്ഞെടുപ്പിനുളള ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് രാംലീല മൈതാനത്തെ പരിപാടി.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചിലര്‍ ജനങ്ങള്‍ക്ക് വേണ്ടി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഇത് ഒറ്റരാത്രി കൊണ്ട് മോദിയുണ്ടാക്കിയ നിയമമല്ല, മഹാത്മാ ഗാന്ധി വിഭാവനം ചെയ്തതും കോൺഗ്രസ് വാദ്ഗാനം ചെയ്തതുമാണെന്നും മോദി പറഞ്ഞു. വിശദാംശങ്ങളിലേക്ക്
ലക്ഷം പേരുടെ റാലി
ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ 1.25 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. വിവിദാ മേം ഏകത, ഭാരത് കി വിശേഷത- നാനാത്വത്തില്‍ ഏകത്വം അതാണ് ഭാരത്തിന്റെ സവിശേഷത എന്ന മുദ്രാവാക്യമാണ് ആദ്യം നരേന്ദ്ര മോദി ഉയര്‍ത്തിയത്. അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. ദില്ലിയിലെ ഭൂമി ഇല്ലാത്ത 40 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം നല്‍കിയെന്ന് മോദി അവകാശപ്പെട്ടു.
2000 ബംഗ്ലാവുകള്‍
40 ലക്ഷം പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ തനിക്കും ബിജെപിക്കും സാധിച്ചു. ദില്ലിയിലെ ജനങ്ങള്‍ക്ക് ചിലര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. അതിന് താന്‍ അനുവദിക്കില്ല. ദില്ലി സര്‍ക്കാര്‍ വിഐപികള്‍ക്ക് വേണ്ടി 2000 ബംഗ്ലാവുകള്‍ നല്‍കിയിരിക്കുകയാണ് എന്നും എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പൗരത്വ നിയമം ജനനന്മയ്ക്ക് വേണ്ടി
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കവേ നിയമം പാസ്സാക്കിയ പാര്‍ലമെന്റിനോടും ജനപ്രതിനിധികളോടുമുളള ആദരവ് പ്രകടിപ്പിക്കാൻ മോദി റാലിക്കെത്തിയവരോട് ആവശ്യപ്പെട്ടു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഉന്നതരായ ആളുകള്‍ പോലും വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പൗരത്വ നിയമം ജനനന്മയ്ക്ക് വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.
അവകാശങ്ങള്‍ പിടിച്ച് പറിക്കുന്നില്ല
സര്‍ക്കാര്‍ ആരുടേയും അവകാശങ്ങള്‍ പിടിച്ച് പറിക്കുന്നില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പല തരത്തിലുളള നുണകളും പ്രചരിപ്പിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിന് എതിരാക്കുകയാണ് അവരുടെ ലക്ഷ്യം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഹിന്ദുവാണോ മുസ്ലീം ആണോ എന്ന് ആരെങ്കിലും ചോദിച്ചിരുന്നോ എന്ന് മോദി ചോദിച്ചു.
ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്
മുസ്ലീം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. മാത്രമല്ല ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ താന്‍ കവര്‍ന്നെടുക്കുകയാണ് എന്നുളള പ്രചാരണം വിലപ്പോകില്ല. അത്തരത്തില്‍ താന്‍ ഏതെങ്കിലും ഒരു തീരുമാനത്തില്‍ വിവേചനം കാണിച്ചതായി തെളിയിക്കാനും മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
അവരുടെ മതം ചോദിച്ചില്ല
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 കോടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. എന്നാല്‍ അവരുടെ മതം ചോദിച്ചില്ല. പാവങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഉജ്ജ്വല, ആവാസ് യോജന അടക്കമുളള പദ്ധതികളിലൂടെ പാവങ്ങളെ സഹായിച്ചത് മതം ചോദിച്ചിട്ടല്ല. പിന്നെ എന്തിനാണ് ആളുകള്‍ നുണ പറയുകയും രാജ്യത്തേയും ഇവിടുത്തെ മുസ്ലീംകളേയും തെറ്റിദ്ധരിപ്പിക്കുന്നത് എന്നും മോദി ചോദിച്ചു.
നുണ പ്രചരിപ്പിക്കുന്നു
ഇന്ത്യയിലെ മുസ്ലീംകള്‍ രാജ്യത്തിന്‌റെ മക്കളാണ്. അവരെ ഈ നിയമം ഒരു തരത്തിലും ബാധിക്കില്ല. തന്നെ വെറുക്കുന്നുവെങ്കില്‍ തന്റെ കോലം കത്തിച്ച് കൊളളൂ. എന്നാല്‍ പാവങ്ങളെ വെറുതേ വിടൂ എന്നും പൊതുമുതല്‍ കത്തിക്കാതിരിക്കൂ എന്നും മോദി പറഞ്ഞു. പ്രതിഷേധക്കാര്‍ പോലീസുകാരെ ക്രൂരമായി ആക്രമിക്കുകയാണ്. മുസ്ലീംകള്‍ക്ക് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുന്നു.
മോദിയെ വെറുത്തോളൂ എന്നാല്‍ രാജ്യത്തെ വെറുക്കരുത്
മോദിയെ വെറുത്തോളൂ എന്നാല്‍ രാജ്യത്തെ വെറുക്കരുത് എന്നും മോദി പറഞ്ഞു. സംഘര്‍ഷം ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷം ഇന്ത്യയെ നാണം കെടുക്കുകയാണ്. പ്രതിപക്ഷത്തിന് ഭയമാണ്. അക്രമങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ മൗന സമ്മതങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടി ദില്ലിയിലെ അക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ് എന്നും മോദി ആരോപിച്ചു.
അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ദളിതരാണ്
കോണ്‍ഗ്രസാണ് പൗരത്വ രജിസ്റ്ററിന് തുടക്കമിട്ടത്. അന്ന് പ്രതിഷേധക്കാര്‍ എവിടെയായിരുന്നുവെന്നും മോദി ചോദിച്ചു. പാകിസ്താന്‍ ന്യൂനപക്ഷത്തോട് കാണിക്കുന്ന വിവേചനം തുറന്ന് കാട്ടാന്‍ ലഭിച്ച അവസരം രാഷ്ട്രീയ ശത്രുത കളിക്കുന്നത് മൂലം ഇല്ലാതായിരിക്കുകയാണ്. ചില ദളിത് നേതാക്കളും പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്. അവര്‍ മനസ്സിലാക്കേണ്ടത് പാകിസ്താനില്‍ നിന്നുളള അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ദളിതരാണ് എന്നാണെന്നും മോദി പറഞ്ഞു.
പൗരത്വം കവര്‍ന്നെടുക്കുന്നില്ല
പാകിസ്താനില്‍ പെണ്‍കുട്ടികളെ മതം മാറ്റി ബലമായി വിവാഹം കഴിപ്പിക്കുകയാണ്. അവര്‍ ഒരു വ്യത്യസ്ത മതത്തെ പിന്തുടരുന്നത് കൊണ്ടാണത്. മതപീഡനം സഹിക്കാതെയാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്. വിഘടനവാദികള്‍ ഒരിക്കലും വെളിച്ചത്തിലേക്ക് വരുന്നില്ല. പൗരത്വ നിയമം ആരുടേയും പൗരത്വം കവര്‍ന്നെടുക്കുന്നില്ല. വാഗ്ദാനം ചെയ്യുകയും എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസ് ചെയ്യാതിരിക്കുകയും ചെയ്ത കാര്യമാണ് തങ്ങള്‍ നടപ്പിലാക്കുന്നത് എന്നും മോദി പറഞ്ഞു.