പ്രധാനമന്ത്രി മോദിയും പിയൂഷ് ഗോയലും അടുത്തയാഴ്‌ച ഒമാനിലേക്ക്; ലക്ഷ്യം സ്വന്തന്ത്ര വ്യാപാര കരാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും അടുത്ത ആഴ്‌ച ഒമാൻ സന്ദർശിച്ചേക്കുമെന്ന് പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്. ഏറെക്കാലമായി ചർച്ചയിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുകയാണ് സന്ദർശന ലക്ഷ്യമെന്നാണ് വിവരം. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും യാത്ര. ഇത് കേവലം ഒരു നടപടിക്രമം മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
2023 നവംബർ മുതൽ ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ശ്രമങ്ങളിലാണ്. കരാറിന്റെ ഉള്ളടക്കവും കമ്പോള പ്രവേശന വ്യവസ്ഥകളും അന്തിമമായി അംഗീകരിച്ചതായി ഉദ്യോഗസ്ഥർ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും നിലവിൽ ആഭ്യന്തര അംഗീകാര നടപടികൾ പൂർത്തിയാക്കുന്ന തിരക്കിലാണെന്നാണ് വിവരം. ഇതിന് പിന്നാലെ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഡിസംബർ 17-ഓ 18-നോ ഒമാൻ സന്ദർശിച്ചേക്കാം. ന്യൂസിലൻഡ്, യൂറോപ്യൻ യൂണിയൻ, യു.എസ്. എന്നിവയുമായുള്ള എഫ്.ടി.എ. ചർച്ചകളും പുരോഗമിക്കുകയാണെന്ന് ഗോയൽ പറഞ്ഞു.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ആരംഭിച്ചത്.
2023 നവംബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ മൂന്ന് തവണ ചർച്ചകൾ നടന്നു. ഈ ചർച്ചകളുടെ സമാപനത്തിൽ, സിഇപിഎയുടെ പൂർണ്ണ രൂപത്തിലും കമ്പോള പ്രവേശന വാഗ്‌ദാനങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയതായി വാണിജ്യ വകുപ്പ് അറിയിച്ചു. 2024 മാർച്ചിൽ സമർപ്പിച്ച ഇന്ത്യാ-ഒമാൻ സിഇപിഎയുമായി ബന്ധപ്പെട്ട മന്ത്രിസഭാ കുറിപ്പ് അന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇത് കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നു.
2024 സെപ്റ്റംബറിൽ നാലാം ഘട്ട ചർച്ചയും 2025 ജനുവരി 13-14 തീയതികളിൽ അഞ്ചാം ഘട്ട ചർച്ചയും നടന്നു. പ്രധാനമായും പുതുക്കിയ നിർദേശങ്ങൾ കൈമാറുന്നതിനായിരുന്നു ഈ കൂടിക്കാഴ്‌ചകൾ. നടപടിക്രമങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും കരാറിനുള്ള അംഗീകാരങ്ങൾ ഏതാണ്ട് ഉറപ്പാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതിനിടെ ജയ്‌പൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ചപ്പോൾ, ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. മറ്റൊരു സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കായി ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ ഡിസംബർ 12 ഡൽഹിയിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ വിപണികൾ തുറക്കുന്നതിനുള്ള ഇന്ത്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകളെ ഉദ്യോഗസ്ഥർ കാണുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളെക്കുറിച്ചും പിയൂഷ് ഗോയൽ പ്രതികരിച്ചു. എട്ട് ദിവസത്തെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ, യൂറോപ്യൻ യൂണിയൻ വ്യാപാര-സാമ്പത്തിക സുരക്ഷാ കമ്മീഷണർ മാരോഷ് ഷെഫ്കോവിച്ച് രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു.
ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ സാധ്യതയുള്ള രൂപരേഖയെക്കുറിച്ച് ഇരുപക്ഷത്തിനും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ചകളെക്കുറിച്ചും ഗോയൽ പരാമർശിച്ചു. ഒരു അമേരിക്കൻ ചർച്ചാ സംഘം നിലവിൽ ഇന്ത്യയിലുണ്ടെന്നും ഡിസംബർ 12 വരെ ഇവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ഒരു ഉഭയകക്ഷി വ്യാപാര കരാറിലേക്ക് നീങ്ങുന്നതിനാൽ ഈ കൂടിക്കാഴ്‌ചകൾ ക്രിയാത്മകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications