പൈലറ്റ് പ്രോജക്ട് കഴിഞ്ഞു; ഇനി യഥാർത്ഥ പദ്ധതിക്കുളള സമയം, ദുരൂഹ പരാമർശവുമായി പ്രധാനമന്ത്രി
ദില്ലി: പാക് പിടിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താൻ വ്യക്തമാക്കിയതോടെ അതിർത്തിയിലെ പിരിമുറുക്കങ്ങൾക്ക് താൽക്കാലിക വിരാമമായി. നിയന്ത്രണ രേഖ കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ വർധമാൻ പാകിസ്താന്റെ കസ്റ്റഡിയിൽ ആകുന്നത്. അഭിനന്ദനെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം ചില അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.പാകിസ്താനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന നൽകുന്നത്.

പുരസ്കാരദാന ചടങ്ങിൽ
ദേശിയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കായുളള ശാന്തി സ്വരുപ് ഭാത്നഗർ പുരസ്കാരദാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് സമാധാന സൂചകമായി അഭിനന്ദനെ വിട്ടു നൽകുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന വരുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് ചില സൂചനകൾ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശനം.

പ്രധാനമന്ത്രി പറഞ്ഞത്
നിങ്ങൾ പരീക്ഷണ ശാലയിൽ സമയം ചെലവഴിക്കുന്നവരാണ്. ആദ്യം ഒരു പൈലറ്റ് പ്രോജക്ടാവും നിങ്ങൾ ഉണ്ടാക്കുക. ഇതിന് ശേഷം ഇത് അളന്ന് തിട്ടപ്പെടുത്തും. ഇപ്പോൾ ഒരു പൈലറ്റ് പ്രോജക്ട് കഴിഞ്ഞിരിക്കുന്നു, നമുക്ക് ഇനി അത് യാഥാർത്ഥ്യമാക്കണം. ഇപ്പോൾ കഴിഞ്ഞത് ഒരു പരിശീലനം മാത്രമാണ് എന്നാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരോടായി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പരാമർശം ബിജെപി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യാ-പാക് തർക്കം
ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖ ലംഘിച്ചത്. പാക് യുദ്ധ വിമാനങ്ങളെ തുരത്താൻ മിഗ് 21 വിമാനത്തിൽ പുറപ്പെട്ടതാണ് അഭിനന്ദൻ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയുടെ സംഘം. പാകിസ്താന്റെ ഒരു എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പ്രതിരോധ ശ്രമത്തിനിടെയാണ് അഭിനന്ദന്റെ വിമാനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. പിന്നാലെ ഇന്ത്യൻ പൈലറ്റ് കസ്ററഡിയിൽ ഉണ്ടെന്ന് പാകിസ്താൻ സ്ഥിരീകരിക്കുകയായിരുന്നു.

വിട്ടയയ്ക്കുമെന്ന് പാകിസ്താൻ
അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. അമേരിക്കയും ഫ്രാൻസും ജർമ്മനിയും ഉൾപ്പടെയുള്ള രാജ്യങ്ങൾ പാക് നടപടിയെ അപലപിച്ചതും പാകിസ്താന് തിരിച്ചടിയായി. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമാധാന ശ്രമത്തിന്റെ ഭാഗമായി അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കി. അഭിനന്ദൻറെ മോചനത്തിനായി പാകിസ്താനിൽ നിന്നും മുറവിളികൾ ഉയർന്നിരുന്നു.

വാഗാ അതിർത്തി വഴി
റാവൽ പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് നിന്നും പ്രത്യേക വിമാനത്തിൽ ലാഹോറിൽ അഭിനന്ദനെ എത്തിക്കും. വാഗാ അതിർത്തിയിൽ വെച്ച് വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും. വ്യോമ സേനയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം അഭിനന്ദനെ സ്വീകരിക്കാനായി എത്തും. അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിർത്തിയിൽ എത്തും.

യുദ്ധഭീതി ഒഴിയുന്നു
അഭിനന്ദനെ വിട്ടുനൽകാമെന്ന പാകിസ്താന്റെ പ്രഖ്യാപനത്തോടെ അതിർത്തിയിൽ നില നിന്നിരുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് താൽക്കാലിക അയവ് വന്നിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നും വീണ്ടുമൊരു പ്രകോപനം ഉണ്ടായില്ലെങ്കിൽ അതിർത്തി കടന്നുള്ള ഇടപെടലിന് ഇന്ത്യ തയാറായേക്കില്ല. പാകിസ്താനെതിരെയുള്ള സൈനിക നീക്കമല്ലെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടമാണ് ബാലാക്കോട്ട് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടൽ
അതേസമയം കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. കുപ്‍വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്.












Click it and Unblock the Notifications