ഉത്തര്‍പ്രദേശില്‍ അഖിലേഷ് മുഖ്യമന്ത്രിയാവും, എസ്പി ഭരിക്കും, ബിജെപിയും ബിഎസ്പിയും തോറ്റ് തുന്നംപാറും
രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേ. 141 മുതല്‍ 151 സീറ്റ് വരെ എസ് പി നേടും.
ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേ. 141 മുതല്‍ 151 സീറ്റ് വരെ എസ് പി നേടും. ബിജെപിയും ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിക്ക് മുമ്പില്‍ പരാജയപ്പെടുമെന്നും എബിപി ന്യൂസും ലോക്‌നിറ്റി സിഎസ്ഡിഎസും നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) രണ്ടാം സ്ഥാനത്തെത്തും. 124 മുതല്‍ 134 സീറ്റ് വരെയാണ് ബിജെപിക്ക് കിട്ടുക. അതായത് മൊത്തം വോട്ടിന്റെ 27 ശതമനം. എസ്പി 30 ശതമാനം വോട്ട് പിടിക്കും. 93 മുതല്‍ 103 സീറ്റ് വരെ മായാവതിയുടെ ബിഎസ്പിക്ക് ലഭിക്കും. അതിനും താഴെയാണ് കോണ്‍ഗ്രസ്, അവര്‍ക്ക് 13-19 സീറ്റുകളേ കിട്ടൂ.
അടുത്ത മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെയായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. മായാവതിക്ക് ആളുകള്‍ രണ്ടാം സ്ഥാനമാണ് നല്‍കിയത്. പിന്നെയാണ് മുലായത്തിന് സാധ്യതയുള്ളു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തിളങ്ങുന്നതിനേക്കാള്‍ മികച്ച പ്രകടനം യുപി മുഖ്യമന്ത്രിയായി അഖിലേഷ് കാഴ്ചവച്ചുവെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. 34 ശതമാനം ആളുകള്‍ മോദിയേക്കാള്‍ നല്ലത് അഖിലേഷാണെന്ന് അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ യാദവ കുടുംബത്തില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നിട്ടും 86 ശതമാനം ആളുകള്‍ അഖിലേഷ് തന്നെ മുഖ്യമന്ത്രിയായാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടു. അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവിനും അമ്മാവന്‍ രാം ഗോപാല്‍ യാദവിനും യഥാക്രമം ആറും രണ്ടും ശതമാനം വോട്ടര്‍മാരേ പിന്തുണച്ചുള്ളു. ഉത്തര്‍പ്രദേശില്‍ ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും അഖിലേഷിന്റെ കീര്‍ത്തിക്ക് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേ തെളിയിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികള്‍ തന്നെയാണ് അഖിലേഷിനെ ജനപ്രിയനാക്കിയത്.
ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ മുസ്ലിം വോട്ടുകള്‍ ഇത്തവണയും എസ്പിക്ക് തന്നെയായിരിക്കും കൂടുതല്‍ കിട്ടുക. 54 ശതമാനം മുസ്ലിം വോട്ടര്‍മാരും എസ്പിക്കൊപ്പമായിരിക്കും. തൊട്ടുപിന്നിലുള്ള ബിഎസ്പിക്ക് 14 ശതമാനം മുസ്ലിം വോട്ട് കിട്ടും.ബിജെപിക്ക് ഒമ്പതു ശതമാനവും. കോണ്‍ഗ്രസിന് 7 ശതമാനം മുസ്ലിം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. കോണ്‍ഗ്രസിനേക്കാള്‍ ബിജെപിയെയാണ് മുസ്ലിംകള്‍ പിന്തുണയ്ക്കുക. മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ മായാവതി പല അടവുകളും പ്രയോഗിക്കുന്നുണ്ട്. കൂടുതല്‍ സീറ്റില്‍ മുസ്ലിംകളെ മല്‍സരിപ്പിക്കാന്‍ അവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ തന്ത്രങ്ങള്‍ മുസ്ലിംകളെ ചാക്കിലാക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
എസ്പിയില്‍ ഭിന്നതയുണ്ടായാല്‍ ബിജെപിക്കാവും നേട്ടമെന്ന് സര്‍വേ പറയുന്നു. 27 ശതമാനം വോട്ട് നേടി 158 മുതല്‍ 168 വരെ സീറ്റുമായി ബിജെപി സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവും. എന്നാല്‍ എസ്പിയിലെ ഭിന്നത മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയെ ബാധിക്കില്ല. 22 ശതമാനം വോട്ട് അവര്‍ക്ക് ഉറപ്പാണ്. അതായത് 110 മുതല്‍ 120 സീറ്റ് വരെ അപ്പോഴും ബിഎസ്പിക്ക് ലഭിക്കും. അഖിലേഷ് പക്ഷത്തിന് 92 ല്‍ താഴെ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുലായം പക്ഷത്തിനാവട്ടെ 15 ല്‍ താഴെ സീറ്റ് കിട്ടും.
ഉന്നത ജാതിക്കാര്‍ ഇത്തവണയും ബിജെപിക്കൊപ്പമാവും. 55 ശതമാനം ഉന്നത ജാതിക്കാര്‍ ബിജെപിക്ക് വോട്ട് ചെയ്യും. എസ്പിക്ക് 12 ശതമാനം ഉന്നത ജാതിക്കാരും ബിഎസ്പിക്ക് 8 ശതമാനവും കോണ്‍ഗ്രസിന് 10 ശതമാനവും ഉന്നതജാതി വോട്ട് ലഭിക്കും. യാദവ വോട്ടുകളില്‍ 75 ശതമാനവും എസ്പിക്ക് തന്നെയായിരിക്കും. മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 23 ശതമാനവും എസ്പിക്കൊപ്പം തന്നെ. എന്നാല്‍ ഒബിസി വിഭാഗത്തിന്റെ 34 ശതമാനം വോട്ട് ബിജെപിക്ക് കിട്ടും. ദളിതര്‍ ബിഎസ്പിക്കൊപ്പമാവും. ഈ വിഭാഗങ്ങളില്‍ നിന്നെല്ലാം കുറച്ച് വോട്ടുകളേ കോണ്‍ഗ്രസിന് കിട്ടൂ.
കിഴക്കന്‍ യുപിയില്‍ വോട്ട് നില ഇങ്ങനെയാവും-എസ്പി (35), ബിജെപി (30), ബിഎസ്പി(18), കോണ്‍ഗ്രസ്(8). പടിഞ്ഞാറന്‍ യുപിയില്‍ 37 സീറ്റുമായി ബിജെപിയാണ് മുന്നിട്ടുനില്‍ക്കുക. തൊട്ടുപിന്നിലുള്ള എസ്പിക്ക് 16 സീറ്റ് കിട്ടും. റോഹില്‍ഖണ്ഡില്‍ എസ്പിയും അവധില്‍ ബിഎസ്പിയും മുന്നേറ്റമുണ്ടാക്കും. ബന്ദേല്‍ഖണ്ഡില്‍ എസ്പിയും ബിജെപിയും ബിഎസ്പിയും ഒപ്പത്തിനൊപ്പമാവും.