സിന്ധ്യയ്ക്ക് കടുംവെട്ട്? മധ്യപ്രദേശിൽ വിമതരുടെ നീക്കത്തിന് തിരിച്ചടി,ഇത് കോൺഗ്രസ് അല്ല, ബിജെപിയാണ്
ഭോപാൽ; 'രാജ്യസഭ സീറ്റും മന്ത്രിസ്ഥാനവും സിന്ധ്യയ്ക്ക്, കോൺഗ്രസ് വിട്ട് വന്ന എംഎൽഎമാർക്ക് മന്ത്രിസ്ഥാനം' എന്നതാണ് കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി സിന്ധ്യയ്ക്ക് മുന്നിൽ വെച്ച വാഗ്ദാനം എന്നായിരുന്നു റിപ്പോർട്ടുകൾ. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിലേറി ഒന്നരമാസം ആയെങ്കിലും ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ഇതോടെ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമതർ. എന്നാൽ വിമതരുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി. വിശദാംശങ്ങളിലേക്ക്
തുടരെ തിരിച്ചടി
മധ്യപ്രദേശിൽ കോൺഗ്രസിന് ഭരണം ലഭിച്ചപ്പോൾ മുഖ്യമന്ത്രി പദമോ ഉപമുഖ്യമന്ത്രി പദമോ വേണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാൽ തുടക്കം മുതൽ തന്നെ ഈ ആവഷ്യത്തിന് കമൽനാഥും ദിഗ് വിജയ് സിംഗും തുരങ്കം വെച്ചു. പിന്നീട് പാർട്ടി അധ്യക്ഷ സ്ഥാനം വേണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാൽ ഈ നീക്കവും വിലപ്പോയില്ല.
ഒടുവിൽ ബിജെപിയിലേക്ക്
ഒടുവിൽ മധ്യപ്രദേശിൽ ഒഴിവ് വരാനിരിക്കുന്ന രാജ്യസഭ സീറ്റ് ലക്ഷ്യം വെച്ച് സിന്ധ്യ ചരടുവലികൾ സജീവമാക്കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതോടെയാണ് കോൺഗ്രസിന് പാലം വലിച്ച് സിന്ധ്യ ബിജെപി പക്ഷത്തേക്ക് ചേക്കേറിയത്. സിന്ധ്യയ്ക്കൊപ്പം 22 വിമതരും ബിജെപിയിലെത്തി.
വാഗ്ദാനങ്ങൾ പാലിച്ചില്ല
കേന്ദ്രമന്ത്രിസ്ഥാനവും വിമതർക്ക് എംഎൽഎ സ്ഥാനവും വാഗ്ദാനം ചെയ്താണ് സിന്ധ്യയുടെ അതൃപ്തി മുതലെടുത്ത് ബിജെപി അധികാരം പിടിച്ചെടുത്തത്. എന്നാൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതാണ് മധ്യപ്രദേശിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുന്നത്.
വെറും രണ്ട് പേർക്ക്
ചൗഹാൻ മന്ത്രിസഭയിൽ 10 മന്ത്രിസ്ഥാനങ്ങൾ വിമതർക്ക് വേണമെന്നായിരുന്നു സിന്ധ്യയുടെ ആവശ്യം. എന്നാൽ ബിജെപി സർക്കാർ ആദ്യഘട്ട മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോൾ സിന്ധ്യ ക്യാമ്പിലെ വെറും രണ്ട് പേർക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിച്ചത്. ഇത് സിന്ധ്യ പക്ഷത്തിനിടയിൽ കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്.
രണ്ടാം ഘട്ട വികസനം
അതേസമയം അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തി ഒരുക്കിയ മിനി കാബിനറ്റിൽ സിന്ധ്യ വിഭാഗത്തിന് രണ്ട് സീറ്റ് നൽകിയതിൽ ബിജെപിയിലും അതൃപ്തി പുകയുന്നുണ്ട്. ഇരു വിഭാഗത്തിനിടയിലും അതൃപ്തി ശക്തമായതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് തയ്യാറെടുക്കുകയാണ് ചൗഹാൻ.
കേന്ദ്രമന്ത്രി പദം
അതിനിടെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുയർത്തി വിമതർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിത്. കഴിഞ്ഞ രണ്ട് ദിവസമായി വിമതർ ഇതേ ആവശ്യം ഉയർത്തി നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
സംസ്ഥാന മന്ത്രിയും രംഗത്ത്
മുൻ കോൺഗ്രസ് നേതാവും ചൗഹാൻ മന്ത്രിസഭയിൽ അംഗവുമായ ഗോവിന്ദ് സിംഗ് രാജ്പുതിന്റെ നേതൃത്വത്തിലാണ് സിന്ധ്യയ്ക്ക് വേണ്ടി പടയൊരുക്കം നടത്തുന്നത്. ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയുമായി ഗോവിന്ദ് കൂടിക്കാഴ്ച നടത്തി.
സിന്ധ്യയെ പരിഗണിക്കണം
മുൻ കേന്ദ്രമന്ത്രി ഇമർത്തി ദേവിക്കൊപ്പമാണ് രാജ്പുത് ശർമ്മയെ കണ്ടത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ചർച്ചകൾ നടന്നതെന്നാണ് ഇരുനേതാക്കളും പറഞ്ഞത്. അതേസമയം കോൺഗ്രസ് വിട്ട് വന്ന വിമതർക്കിടയിൽ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദം വേണമെന്ന വികാരം ശക്തമാണെന്ന് ഇമ്രത് ദേവി പ്രതികരിച്ചു.
കേന്ദ്രമന്ത്രി രംഗത്ത്
അതേസമയം മുൻ കോൺഗ്രസ് നേതാക്കൾക്ക് ചുട്ടമറുപടി നൽകി ബിജെപി നേതാവും കേന്ദ്ര ടൂറിസം മന്ത്രിയുമായ പ്രഹ്ളാദ് പട്ടേൽ രംഗത്തെത്തി. കോൺഗ്രസിന്റെ സംസ്കാരമല്ല ബിജെപിക്കെന്ന് ഗ്വാളിയാറിൽ പട്ടേൽ പറഞ്ഞു.
ഇത് ബിജെപിയാണ്
സിന്ധ്യയുടെ ആവശ്യം കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യും. എന്നാൽ ഇതല്ല ബിജെപിയുടെ സംസ്കാരം. കോൺഗ്രസ് പാർട്ടിയെ പോലെയല്ല ബിജെപിയുടെ ശൈലിയും പ്രവർത്തനവുമെന്ന് നേതാക്കൾ മനസിലാക്കിയിരിക്കണമെന്ന് പട്ടേൽ പറഞ്ഞു.