വിവാഹ വാഗ്ദാനം നല്‍കി ബന്ധപ്പെട്ടാല്‍ അത് പീഡനമാകില്ലെന്ന് കോടതി
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നും ഇല്ലെന്ന് പല കീഴ്‌ക്കോടതികളും അടുത്തിടെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇങ്ങനെ ബലാത്സംഗ പരാതി നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് പോലും ചിലര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ 2014 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുംബൈ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നു. വിവാഹ പൂര്‍ബ്ബ ലൈംഗിക ബന്ധം എന്നത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയൊന്നും അല്ല, വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനങ്ങളും അല്ലെന്നാണ് കോടതി പറയുന്നത്.
രാജ്യത്തെ വന്‍ നഗരങ്ങളില്‍ ഇപ്പോള്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ വലിയൊരു പ്രശ്‌നമൊന്നും അല്ലെന്നാണ് കോടതി കണ്ടെത്തുന്നത്. വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം പറ്റിച്ചുപോകുന്ന എല്ലാ സംഭവങ്ങളേയും ബലാത്സംഗമായി കണക്കാക്കാനും കഴിയില്ല.
വിദ്യാഭ്യാസമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് പറ്റിച്ച് കടന്നുകളയുകയും ചെയ്താല്‍ അതിനെ ബലാത്സംഗമായി തന്നെ കണക്കാക്കാം . എന്നാല്‍ വിദ്യാഭ്യാസമുള്ള രണ്ട് പേര്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ചില അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ ബലാത്സംഗം ആരോപിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
അഭിഭാഷകരായ രാഹുല്‍ പട്ടീല്‍, സീമ ദേശ്മുഖ് എന്നിവരുള്‍പ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വിവാഹ വാഗ്ദാനം നല്‍കി തന്നെ രാഹുല്‍ പീഡുപ്പിച്ചു എന്ന പരാതിയില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിധി.
1999 മുതല്‍ രാഹുലും സീമയും തമ്മില്‍ പരിചയമുണ്ട്. 2006 മുതല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സമ്മതിക്കുന്നു. എന്നാല്‍ താനിപ്പോള്‍ ഗര്‍ഭിണിയാണെന്നും രാഹുല്‍ തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നുമാണ് സീമയുടെ പരാതി.
രാഹുലാണെങ്കില്‍ ഇതൊന്നും നിഷേധിക്കുന്നും ഇല്ല. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ശാരീരിക ബന്ധം പുലര്‍ത്തിയത്. ജാതിമത വ്യത്യാസങ്ങളുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത്. ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷവും സീമയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതായും രാഹുല്‍ പറയുന്നു.
ലൈംഗികതയുടെ കാര്യത്തില്‍ നമ്മുടെ സാമൂഹ്യാവസ്ഥകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് കോടതി വിലയിരുത്തി. ലിവ് ഇന്‍ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ഇപ്പോള്‍ തെറ്റല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.