പീഡനക്കേസ് : പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 50 ലക്ഷം വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പൽ കാരണം ഇതാണ്
മുംബൈ: പീഡനത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയുടെ കുടുംബത്തിന് പണം നൽകി പ്രശ്സനം ഒതുക്കി തീർക്കാൻ ശ്രമം. നെറൂല്‍സ് എംജിഎം സ്കൂള്‍ പ്രിൻസിപ്പലാണ് അധ്യാപകന്‍ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 13 കാരിയുടെ അമ്മയ്ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. അധ്യാപകനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഒതുക്കിത്തീർക്കുന്നതിന് വേണ്ടിയായിരുന്നു പ്രിന്‍സിപ്പലിന്റെ ഇടപെടൽ.
സംഭവം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം സ്കൂളിന് മുമ്പില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അധ്യാപകൻ ഹരീഷ് ശഷങ്കര്‍ ശുക്ള വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട സിബിഎസ് സി സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മഹാത്മ ഗാന്ധി മിഷന് കീഴിലുള്ള പ്രൈമറി സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്നായിരുന്നു ഇത്. സംഭവത്തോടെ പ്രിൻസിപ്പലിനെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു.
പ്രതിഷേധം ഫലം കണ്ടില്ല
നീതി ലഭിക്കുന്നതിന് വേണ്ടി പ്രിൻസിപ്പലിന്‍റെ പിന്തുണ തേടിയെത്തിയ രക്ഷിതാക്കളോട് നിങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നും തങ്ങൾക്ക് സ്വാധീനമുണ്ടെന്നും കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രിൻസിപ്പൽ അസഭ്യമായ ഭാഷയിൽ സംസാരിച്ചുവെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പ്രിന്‍സിപ്പലിന്റെ പ്രസ്താവന ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസെത്തി ഇവരെ ചോദ്യം ചെയ്തത്.
അധ്യാപകനെ ന്യായീകരിച്ച്
നിങ്ങള്‍ മധ്യവർഗ്ഗക്കാരെണന്നും ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു കുട്ടികളെ അധ്യാപകൻ ഹരിശങ്കർ ശുക്ല പീഡിപ്പിച്ച സംഭവത്തിൽ പ്രിന്‍സിപ്പലിന്‍റെ പ്രതികരണം. ഏപ്രില്‍ 27ന് രക്ഷിതാക്കൾക്ക് അയച്ച നോട്ടീസിലാണ് പ്രിന്‍സിപ്പൽ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
അന്വേഷണം പാളിപ്പോയി
സംഭവം പുറത്തുവന്നതോടെ ഡിസംബറിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. സ്കൂളിനെക്കുറിച്ച് പല നിര്‍ണ്ണായക ആരോപണങ്ങള്‍ പെൺകുട്ടിയുടെ അമ്മ നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതേത്തുടർന്നാണ് പ്രിൻസിപ്പൽ മൊബൈലിൽ വിളിച്ച് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. ഇതിന് പുറമേ പെൺകുട്ടിയ്ക്ക് ചികിത്സാ ചെലവ്, ഗര്‍ഭഛിദ്രത്തിനുള്ള ചെലവ് എന്നിവയും വാഗ്ദാനം ചെയ്യുകയായിരുന്നു. മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവയും വാഗ്ദാനം ചെയ്യുകയായിരുന്നു.
സംഭവം 2016ൽ
2016 സെപ്തംബറിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഏപ്രിലിനും ആഗസ്തിനും ഇടയിൽ നിരവധി തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം സ്കൂളിലെ ക്ലാസ് മുറികളെല്ലാം പുതുക്കി പണിഞ്ഞിരുന്നു. ഇത് അന്വേഷണ സംഘത്തിന് തെളിവുകൾ സമര്‍പ്പിക്കുന്നതിനും വെല്ലുവിളിയായിരുന്നു.