പ്രിയങ്കയും ഡിംപിളും അഖിലേഷ് ക്യാംപിലെ ഗ്ലാമര്‍ താരങ്ങള്‍..മുലായവും ബിജെപിയും വിയര്‍ക്കും
സമാജ് വാദിക്ക് കരുത്ത് പകരാൻ പ്രിയങ്കയും ഡിംപിളും വരുന്നു. അഖിലേഷ് ക്യാംപ് ഉണർന്നു
ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ഉത്തര്‍പ്രദേശില്‍ സമാജ് വാദിപാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തീരാത്ത സാഹചര്യത്തില്‍ മുലായം സിംഗ് യാദവ് പക്ഷവും അഖിലേഷ് യാദവ് പക്ഷവും പുതിയ വഴികള്‍ സ്വീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇരുപക്ഷത്തിനും പാര്‍ട്ടി ചിഹ്നവും പേരും ലഭിക്കാന്‍ സാദ്യതയില്ലെന്നാണ് സൂചനകള്‍.
മുലായം പക്ഷം ലോക് ദളിനോടും അഖിലേഷ് പക്ഷം കോണ്‍ഗ്രസിനോടും ചേര്‍ന്നാവും വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുക. അങ്ങനെയെങ്കില്‍ അഖിലേഷ് ക്യാമ്പിനാകും ഗ്ലാമര്‍ കൂടുതല്‍. കാരണം രണ്ട് പെണ്‍സിംഹങ്ങളെയാണ് അഖിലേഷ് ക്യാമ്പ് പ്രചരണത്തിന് രംഗത്തിറക്കുക. പ്രിയങ്ക ഗാന്ധിയും ഡിംപിള്‍ യാദവും.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസിന്റെ പൊതുമുഖവുമായി കണക്കാക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ ജനപ്രീതി പ്രിയങ്കയ്ക്കാണെന്ന് നേരത്തെ തന്നെ പലയവസരങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ നിര്‍ണായകമായ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സാന്നിധ്യം വന്‍ചലനമാകും ഉണ്ടാക്കുക.
ഉത്തര്‍പ്രദേശിലെ സമാജ് വാദി പാർട്ടിയുടെ ഗ്ലാമര്‍ മുഖമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പത്‌നി ഡിംപിള്‍ യാദവ്. പ്രിയങ്കയും ഡിംപിളും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തീ പാറുമെന്നുറപ്പാണ്.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ നേരത്തെ തന്നെ സഖ്യസാധ്യതകള്‍ തേടിയിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം നടന്നിട്ടില്ലായിരുന്നു. കോണ്‍ഗ്രസും അഖിലേഷ് പക്ഷവും തമ്മിലുള്ള സഖ്യത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണറിയുന്നത്.
ഇരുകൂട്ടരും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. 403 അംഗ നിയമസഭയിലെ ഭൂരിപക്ഷം സീറ്റുകളിലും സമാജ് വാദി പാര്‍ട്ടി തന്നെ മല്‍സരിക്കാനാണ് സാധ്യത. അഖിലേഷ് പക്ഷം മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചേക്കും
കോണ്‍ഗ്രസിനൊപ്പം ആര്‍എല്‍ഡി പോലുള്ള ചെറുക്ഷികളും അഖിലേഷ് പക്ഷത്തിനൊപ്പമുണ്ട്. ഇരുവര്‍ക്കും കൂടി നൂറ് സീറ്റിനടുത്ത് ലഭിക്കാനാണ് സാധ്യത.
മുലായവും അഖിലേഷും തമ്മിലുള്ള ഭിന്നിപ്പിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി പിളരുമെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പ്രിയങ്കയും അഖിലേഷും സഖ്യ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീടിത് മുടങ്ങിപ്പോയി.
പ്രിയങ്കയും ഡിംപിളും തമ്മിലുള്ള സൗഹൃദമാണ് സഖ്യചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചത്. അഖിലേഷും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സൗഹൃദവും സഖ്യത്തിന് മുതല്‍ക്കൂട്ടാവും.
അഖിലേഷും മുലായവും തമ്മിലുളള തര്‍ക്കപരിഹാരത്തിന് ശ്രമങ്ങളേറെ നടന്നുവെങ്കിലും വിജയം കണ്ടില്ല. ശത്രുവായ രാംഗോപാല്‍ യാദവിനെ പുറം തള്ളി അഖിലേഷിനെ ഒപ്പം നിര്‍ത്താനായിരുന്നു മുലായത്തിന്റെ ശ്രമം.
അഖില ഭാരതീയ സമാജ് വാദി പാര്‍ട്ടിയെന്ന പേരിലാവും അഖിലേഷ് പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. ചിഹ്നമായി മോട്ടോര്‍ സൈക്കിളിനേയും തീരുമാനിച്ചു കഴിഞ്ഞു.
മുലായം പക്ഷവും അഖിലേഷ് പക്ഷവും സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നത്തിനും പേരിനുമായി ശ്രമങ്ങളേറെ നടത്തിയിരുന്നു. വിഷയമിപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ്. ചിഹ്നം കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത.