മണിപ്പൂരിൽ പ്രതിഷേധം പടരുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആൾക്കൂട്ടം
മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാർ. ശനിയാഴ്ച ഇംഫാലില്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം എല്‍ എമാരുടെയും വീടുകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധക്കാർ എത്തിയത്. ആൾക്കൂട്ടം പിരിഞ്ഞ് പോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചു.
ആൾക്കൂട്ടം എത്തിയപ്പോൾ മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിൽ നിന്നും കാണാതായവരിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും അസ്വസ്ഥതകൾ രൂക്ഷമായത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും വസതികൾക്ക് നേരെ ആൾകൂട്ട ആക്രമണം രൂക്ഷമായിരിക്കുകയാണ്.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ മരുമകനായ ബി ജെ പി നേതാവും എംഎൽഎയുമായ ആർകെ ഇമോയുടെ വീടിനെ നേരേയും ആക്രമണം നടന്നു. ഇദ്ദേഹത്തിന്റെ വീട്ടിലെ ഫർണിച്ചറുകൾ പ്രക്ഷോഭകർ തീയിട്ട് നശിപ്പിച്ചു. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു. 6 പേരുടെ കൊലയ്ക്ക് കാരണമായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയ്ക്ക് നേരേയും ഉപഭോക്തൃ പൊതുവിതരണ മന്ത്രി എല്‍ സുശീന്ദ്രോ സിംഗിന്റെ വീടിന് നേരേയും ആക്രമണം ഉണ്ടായി.
കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് കുട്ടികളുടേയും മൂന്ന് സ്ത്രീകളുടേയും മൃതദേഹമാണ് ലഭിച്ചത്. ഇതിൽ എട്ട് മാസമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞാഴ്ച സുരക്ഷ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അന്ന് 11 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. ഇതിനിടയിലാണ് അക്രമികളിൽ ചിലർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം ലഭിച്ചത്. മെയ്തി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കാണാതായവരെ കുക്കി സായുധസംഘം തട്ടിക്കൊണ്ടുപോയതാണെന്നാണ് മെയ്ത്തി വിഭാഗക്കാരുടെ ആരോപണം.
അതിനിടെ അക്രമം പടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടണ്ട്. 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനവും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications