പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; 60 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തി കോൺഗ്രസ്
ചണ്ഡീഗഡ്; ഇത്തവണ കോൺഗ്രസിനെ സംബന്ധിച്ച് പഞ്ചാബ് കടുത്ത വെല്ലുവിളിയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനവും ബി ജെ പിയുമായുള്ള സഖ്യവും കോൺഗ്രസിന് വലിയ തലവേദനയാണ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ആം ആദ്മി പാർട്ടി ഈയടതുത്ത് ഗുജറാത്തിൽ ഉൾപ്പെടെ നേടിയ മുന്നേറ്റത്തിന്റെ കരുത്തിൽ പഞ്ചാബ് പിടിക്കാനായി ശക്തമായി തന്നെ രംഗത്തുണ്ട്. ചില അഭിപ്രായ സർവ്വേകളിൽ ആകട്ടെ ആം ആദ്മി ഭരണം പിടിക്കുമെന്ന പ്രവചനവും നടത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും
ഈ ഘട്ടത്തിൽ സംസ്ഥാനം നിലനിർത്താൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
117 അംഗ നിയമസഭയിൽ 2017 ൽ കോൺഗ്രസിന് 77 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ആദ്യ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 20 സീറ്റുകൾ നേടി ഞെട്ടിച്ചപ്പോൾ എസ് എ ഡി-ബി ജെ പി സഖ്യത്തിന് ലഭിച്ചത് വെറും 18 സീറ്റുകളായിരുന്നു. ഇത്തവണ പക്ഷേ സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം അടിമുടി മാറി. പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള തർക്കത്തിന് പിന്നാലെ മുതിർന്ന നേതാവായ അമരീന്ദർ സിംഗ് പാർട്ടിയിൽ നിന്ും പുറത്ത് പോയി പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ബി ജെ പിയുമായി പാർട്ടി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് ഉടൻ കടക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ സാധ്യത ഉണ്ടായിരുന്ന വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ അമരീന്ദർ- ബി ജെ പി കൂട്ടുകെട്ടിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചേക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കർഷകരുമായി ഏറെ ബന്ധം പുലർത്തുന്ന അമരീന്ദറുമായുള്ള സഖ്യം തങ്ങൾക്കും ഗുണകരമാകുമെന്ന് ബി ജെ പി നേതൃത്വം വിലയിരുത്തുന്നു. പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് കൊണ്ട് മാത്രമാണ് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് പിൻവലിപ്പിച്ചതെന്ന് ബി ജെ പി നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ സഖ്യം തങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങൾ പ്രഖ്യാപിക്കും.
അതേസമയം നിലവിലെ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ വിഷയങ്ങളിൽ വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ആഭ്യന്തര തർക്കങ്ങൾ എല്ലാ ംനീക്കി വെച്ച് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് നേതാക്കൾ കടന്നു. കഴിഞ്ഞ ദിവസം അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നവജ്യോത് സിംഗ് സിദ്ദു മുൻ പിസിസി മേധാവികളുമായും മന്ത്രിമാരുമായും ആശയവിനിമയം നടത്തിയിരുന്നു.
Recommended Video
മന്ത്രിമാരായ ബ്രഹ്മ മൊഹീന്ദ്ര, സുഖ്ബിന്ദർ സർക്കറിയ, അരുണ ചൗധരി, ഒപി സോണി എന്നിവർക്കൊപ്പം ആഭ്യന്തര ഉപമന്ത്രി സുഖ്ജീന്ദർ രൺധാവയും കോൺഗ്രസ് ഭവനിൽ മാക്കനുമായി കൂടിക്കാഴ്ച നടത്തി.60 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണ ആയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. ഡിസംബർ അവസാനത്തോടെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് പൂർത്തിയാക്കിയേക്കുമെന്നാണ് വിവരം. ഇത്തവണ സിറ്റിംഗ് എം എൽ എമാരിൽ പലർക്കും സീറ്റ് നൽകിയേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ നിരവധി പേർ പാർട്ടി വിടാനും അമരീന്ദറിന്റെ പുതിയ പാർട്ടിയിൽ ചേരാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.