ഗവർണറുടെ പച്ചക്കൊടി ബിജെപിക്ക്.. പക്ഷേ സഭയിൽ കാര്യങ്ങൾ നിയന്ത്രിക്കുക കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധം പുരോഗമക്കുന്നതിനിടെ മറുവശത്ത് യെദ്യൂരപ്പയുടെ മന്ത്രിസഭ ചേര്‍ന്ന് നിര്‍ണായക തീരുമാനങ്ങളെടുത്ത് കഴിഞ്ഞു. മന്ത്രിമാരൊന്നും സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ യെദ്യൂരപ്പയുടെതാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനടക്കമുള്ള തീരുമാനങ്ങള്‍. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എ ആര്‍വി ദേശ്പാണ്ഡെയെ പ്രോ ടേം സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. സഭയിലെ മുതിര്‍ന്ന അംഗം എന്നത് പരിഗണിച്ചാണ് പ്രോ ടേം സ്പീക്കറായി ദേശ്പാണ്ഡെയെ പരിഗണിക്കാനുള്ള കാരണം.
സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും വോട്ടെടുപ്പ് വഴി തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള കാലയളവില്‍ സഭയെ നിയന്ത്രിക്കാനുള്ള ചുമതല പ്രോ ടേം സ്പീക്കര്‍ക്കാണ്. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോം ടേം സ്പീക്കറായി തെരഞ്ഞെടുക്കുകയാണ് പൊതുവെ പാലിച്ച് വരുന്ന കീഴ്വഴക്കം. പ്രോ ടേം സ്പീക്കറായ അംഗത്തിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാനോ മന്ത്രിസഭയിലിടം പടിക്കാനോ സാധിക്കില്ല.
Recommended Video
222 അംഗ കര്‍ണാടക നിയമസഭയില്‍ 116 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിക്ക് ഭൂരിപക്ഷത്തിന് എട്ട് പേരുടെ കുറവുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് 15 ദിവസത്തിനുള്ളില്‍ സഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. വിശ്വാസ വോട്ടെടുപ്പ് ബാലറ്റ് വഴി വേണോ അതോ ശബ്ദ വോട്ടെടുപ്പ് നടത്തണോ എന്ന കാര്യം തീരുമാനിക്കുന്നത് പ്രോ ടേം സ്പീക്കറാണ്.