സിന്ധ്യയുടെ രാജി;വൈകാരിക പ്രതികരണവുമായി രാഹുല്‍,വീട്ടില്‍ എപ്പോള്‍ വരാനും സ്വാതന്ത്ര്യമുണ്ടായിരുന്നു
ദില്ലി: 24 മണിക്കൂര്‍ മുമ്പുവരെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടെമാറ്റം. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശനം.
മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവിയും ആണ് സിന്ധ്യക്ക് മുന്നില്‍ ബിജെപി വെച്ച ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സിന്ധ്യയെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം സിന്ധ്യ കോണ്‍ഗ്രസ് വിട്ടുപോയതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
പകരക്കാനിയിരുന്നു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരാവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി വരെ പരിഗണിച്ചിരുന്ന പേരാണ് ജ്യോതിരാദിത്യ സിന്ധ്യയുടേത്. മുന്‍ കേന്ദ്രമന്ത്രിയും നാല് തവണ എംപിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് മധ്യപ്രദേശിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
പ്രതികരിച്ചില്ല
കോണ്‍ഗ്രസ് അംഗത്വം ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ തന്നെ രാജിവെച്ചിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. ബുധനാഴ്ച രാവിലെ മാധ്യമങ്ങള്‍ മധ്യപ്രദേശിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ബിജെപിക്കെതിരെ
അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനള്ള ബിജെപിയുടെ ശ്രമത്തിനെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരണമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. 'തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്ന തിരക്കില്‍ അന്തര്‍ദേശിയ വിപണിയില്‍ എണ്ണ വില 35 ശതമാനം ഇടിഞ്ഞത് താങ്കള്‍ അറിഞ്ഞ് കാണില്ല. പെട്രോള്‍ ലിറ്ററിന് 60 രൂപയിലും താഴെയാക്കി കുറച്ച് ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കാന്‍ തയ്യാറാകുമോ'- എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
തന്‍റെ വീട്ടില്‍
അപ്പോഴും സിന്ധ്യയുടെ രാജിയെക്കുറിച്ച് അദ്ദേഹം പ്രതികരണം നടത്താന്‍ തയ്യാറായില്ല. ഒടുവില്‍ വൈകീട്ടോടെ ന്യൂസ് 18 ചാനലിന് അനുവധിച്ച അഭിമുഖത്തിലായിരുന്നു സിന്ധ്യ പാര്‍ട്ടി വിട്ടതിലെ പ്രതികരണം അദ്ദേഹം നടത്തിയത്. തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമമെന്നും രാഹുല്‍ പറഞ്ഞു.
സമയവും ക്ഷമയും
സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള യോദ്ധാക്കള്‍ എന്ന ലിയോ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ കുറിച്ചുകൊണ്ടുള്ള കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള തന്റെ ചിത്രവും ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിന്ധ്യ രാഹുലിന്‍റെ അടുത്ത അനുയായി ആയിട്ടായിരുന്നു അറിയപ്പെട്ടത്. ദൂന്‍ സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പാര്‍ട്ടി വിടുന്നതിന് മുമ്പ്
പാര്‍ട്ടി വിടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായില്ലെന്നും സിന്ധ്യയുടെ ബന്ധുവം ത്രിപുര മുന്‍ പിസിസി പ്രസിഡന്‍റുമായ പ്രദ്യോത് മാണിക്യ നേരത്തെ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി അനുവാദം തന്നില്ല, കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
22 പേര്‍
സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് നിയമസഭയിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം തന്നെ ബിജെപിയില്‍ ചേരുന്നതില്‍ എതിര്‍പ്പുയര്‍ത്തി പത്തിലേറെ എംഎല്‍എമാരും രഗത്ത് വന്നിട്ടുണ്ട്.
ഭരണം പിടിക്കാന്‍
എംഎല്‍എമാരുടെ രാജിയോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ നിലനില്‍പ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയ്ക്ക് പിന്നാലെ സമാനമായ നീക്കത്തിലൂടെ മധ്യപ്രദേശിലും ബിജെപി അധികാരം പിടിച്ചേക്കും. എംഎല്‍എമാരുടെ രാജി ഇതുവരെ സ്പീക്കര്‍ അംഗീകരിക്കാത്തതിനാല്‍ പരമാവധിയാളുകളെ തിരികെ എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.
ഷെയിനെ കണ്ടാല്‍ എന്നേപ്പോലെയാവരുതെന്ന് പറയുമെന്ന് ഡിസ്കോ രവീന്ദ്രന്‍; ദുല്‍ഖറിനോടും പറയാനുണ്ട്
ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു