ലോക്ക്ഡൗണ്‍ കൊറോണയെ തടയാനുളള വഴിയല്ല, പ്രധാന ആയുധം മറ്റൊന്ന്! മോദിക്ക് ഉപദേശവുമായി രാഹുൽ ഗാന്ധി!
ദില്ലി: കൊവിഡ് വ്യാപനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. അധികാര വികേന്ദ്രീകരണം വേണമെന്നും സംസ്ഥാനങ്ങളുമായി കൂടുതല്‍ ആശയ വിനിമയത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡിനെ തടുക്കാനുളള വഴി ലോക്ക്ഡൗണ്‍ അല്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വിശദാംശങ്ങളിലേക്ക്..

ലോക്ക്ഡൗണ്‍ ഒരു പോസ് ബട്ടണ്‍
കുറച്ച് മാസങ്ങളായി രാജ്യത്തിന് അകത്തും പുറത്തുമുളള ആരോഗ്യ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്ക്ഡൗണ്‍ എന്നത് ഒരു പോസ് ബട്ടണ്‍ മാത്രമാണ്. അത് കൊറോണ വൈറസിനെ തടയാനുളള ഉപാധിയല്ല. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വൈറസ് വീണ്ടും അതിന്റെ പണി തുടങ്ങും. അതുകൊണ്ട് തന്നെ ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് വരുമ്പോള്‍ കൃത്യമായ ആസൂത്രണം വേണമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

കൂടുതൽ പരിശോധന വേണം
ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ പരിശോധനാ ക്ഷമത കൂട്ടാനും കൂടുതല്‍ വെന്റിലേറ്ററുകളും ആശുപത്രികളും അടക്കമുളള സൗകര്യങ്ങള്‍ സംഘടിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ലോക്ക്ഡൗണിനെക്കൊണ്ട് കുറച്ച് സമയത്തേക്ക് വൈറസിനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്നേയുളളൂ. വൈറസിനെ തടയാനുളള ഏറ്റവും വലിയ ആയുധം കൊവിഡ് പരിശോധന തന്നെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യ പിന്നിൽ
പരിശോധനകളുടെ കാര്യത്തില്‍ ഇന്ത്യ വളരെ പിറകിലാണ്. പരിശോധനകളുടെ എണ്ണം ഇനിയും ഉയര്‍ത്തേണ്ടതുണ്ട്. ഹോട്ട് സ്‌പോട്ടുകളെന്നും ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്തവയെന്നും രണ്ടായി പ്രദേശങ്ങളെ തരംതിരിക്കേണ്ടതുണ്ട്. നമ്മള്‍ ആളുകളെ അടച്ചിടുമ്പോള്‍ രോഗവും അടച്ചിടപ്പെടുകയാണ്. എന്നാല്‍ എപ്പോള്‍ വാതില്‍ തുറക്കുന്നുവോ അപ്പോള്‍ രോഗവും പുറത്തേക്ക് വരും എന്നും രാഹുല്‍ വ്യക്തമാക്കി.

തന്ത്രപരമായി നടപ്പിലാക്കണം
ആക്രമണോത്സുകമായ തരത്തില്‍ കൊവിഡ് പരിശോധനകള്‍ നടത്തണം. അത് വളരെ തന്ത്രപരമായി തന്നെ നടപ്പിലാക്കണം. സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ സഹായിക്കുമ്പോള്‍ പരിശോധന എന്നത് രോഗികളെ കണ്ടെത്താന്‍ വേണ്ടി മാത്രമാകുന്നില്ല. മറിച്ച് രാജ്യത്ത് എവിടെയൊക്കെ വൈറസ് ചലിക്കുന്നു എന്നത് കൂടി കണ്ടെത്താനാകും എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

അഭിപ്രായ വ്യത്യാസമുണ്ട്
സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി കൂടുതല്‍ ആശയ വിനിമയം നടത്തണം. എന്നാല്‍ പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത് മറ്റൊരു പ്രവര്‍ത്തന ശൈലിയാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുമായി തനിക്ക് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെന്നും രാഹുല്‍ പറഞ്ഞു.

കുറ്റപ്പെടുത്താനുളള സമയമല്ല
എന്നാല്‍ ഇപ്പോള്‍ അതിനുളള സമയമല്ല. പരസ്പരം കുറ്റപ്പെടുത്താനുളള നേരമല്ല ഇതെന്നും ഒരു പൊതുശത്രുവിനെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയം ആണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കൊവിഡിനെ ഇന്ത്യ പൊരുതി തോല്‍പ്പിക്കുന്ന ദിവസം തനിക്ക് പറയാനുളള കാര്യങ്ങള്‍ പറയും. ഇന്ന് തനിക്ക് പോസിറ്റീവ് ആയിട്ടുളള സംഭാവനകള്‍ മാത്രമേ ഈ പോരാട്ടത്തിന് നല്‍കാനുളളൂ എന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം
വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ ഒരു ആക്രമണത്തിനും താന്‍ മുതിരുന്നില്ല. കൊവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധ്യമല്ല. മറിച്ച് തന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. സര്‍ക്കാരിന് നല്‍കാനുളള ഉപദേശം കൂടുതല്‍ പരിശോധനകള്‍ നടത്തി വൈറസിനെ പ്രതിരോധിക്കണം എന്നുളളതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം നടത്താനില്ല
ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ടായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോക്ക് ഡൗണിനെ വിമര്‍ശിക്കാനോ പോസ്റ്റ്‌മോര്‍ട്ടം നടത്താനോ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തതവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യം വന്‍ സാമ്പത്തിക തിരിച്ചടി നേരിടുമെന്നും രാഹുല്‍ പറഞ്ഞു.
Recommended Video

കേരളത്തിന് അഭിനന്ദനം
ഇതിനകം തന്നെ കൊവിഡ് കാരണം തൊഴിലില്ലായ്മ രൂക്ഷമായി കഴിഞ്ഞു. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമാകുന്നില്ല എന്ന്കൂടി ഈ സമയത്ത് ഉറപ്പാക്കണം. അതിനിടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമാണ് പ്രധാനമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് എന്നും അക്കാര്യത്തില്‍ കേരളവും വയനാടും വിജയിച്ചെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications