രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പ് ഫലം: ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞതിന്റെ ഫലം, വിമർശിച്ച് രാഹുൽ ഗാന്ധി
ദില്ലി: ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞതിന്റെ ഫലമാണെന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേടിയ വിജയത്തിൽ കോണ്‍ഗ്രസിന്റെ രാജസ്ഥാൻ സ്റ്റേറ്റ് യൂണിറ്റിനെയും രാഹുൽ അഭിനന്ദിച്ചു. 2014ൽ ബിജെപി പിടിച്ചെടുത്ത ആൽവാർ, അജ്മീർ, മണ്ഡൽഗഡ് എന്നീ മണ്ഡലങ്ങളാണ് ഉപതിരഞ്ഞടുപ്പിൽ കോൺഗ്രസ് തിരിച്ചുപിടിച്ചിട്ടുള്ളത്. തിരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ട്വിറ്ററിൽ പ്രതികരിച്ച രാഹുൽ ഗാന്ധി ബിജെപിയ്ക്ക് ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ് ഇതെന്നും ചൂണ്ടിക്കാണിച്ചു.
2018ൽ രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത്. ആൽവാർ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരൺസിംഗ് യാദവ് 1.97 ലക്ഷൺ വോട്ടുകളുടെ ഭൂരിപക്ഷത്തിലും മണ്ഡൽഗഡിൽ നിന്ന് മത്സരിച്ച വിവേക് ധാക്കഡ് 12976 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. അജ്മീര്‍ മണ്ഡലത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി രഘുശര്‍മ വിജയിച്ചത്.
ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും ഗോരക്ഷാ രാഷ്ട്രീയം ഇനി വിലപ്പോകില്ലെന്നതിന്‍റെ തെളിവാണ് കോണ്‍ഗ്രസിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. രാജസ്ഥാന് പുറമേ ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു ജനവിധി. പശ്ചിമ ബംഗാളിലെ നവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 63018 വോട്ടിന്‍റെ ലീഡിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ്ങാണ് ജയിച്ചത്. ബെംഗാളിലെ ഉലുബെറിയ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു വിജയം.