ഹിന്ദു വോട്ടുകൾ ബിജെപിക്ക്, കോൺഗ്രസ് മുസ്ലീങ്ങളുടെ പാർട്ടി, വിവാദ പരാമർശത്തിൽ മന്ത്രിക്കെതിരെ കേസ്
രാജസ്ഥാൻ: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. രാജസ്ഥാനിൽ ഇക്കുറി കാര്യങ്ങൾ ബിജെപിക്ക് അനുകൂലമല്ലെന്നാണ് സർവേഫലങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് രാജസ്ഥാനിൽ ബിജെപിയുടെ പ്രധാനവെല്ലുവിളിയെന്നാണ് റിപ്പോർട്ടുകൾ.
രാജസ്ഥാനിൽ ബിജെപിക്ക് മോശം സമയം തന്നെയാണെന്നാണ് പുതിയ സംഭവവികാസങ്ങളും വ്യക്തമാക്കുന്നത്. ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ രാജസ്ഥാൻ ഗ്രാമവികസന മന്ത്രി ധാൻ സിംഗ് റാവത്തിനെതിരെ പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു. ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് മന്ത്രിക്കെതിരെ കേസ്.
മുസ്ലീങ്ങൾക്കാകാമെങ്കിൽ
ബൻസ്വാര ജില്ലയിലെ പ്രചാരണ പരിപാടിക്കിടെ മന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. കോൺഗ്രസിന് വോട്ട് ചെയ്യാൻ മുസ്ലീങ്ങൾക്കെല്ലാവർക്കും ഒരുമിക്കാമെങ്കിൽ, എന്തുകൊണ്ട് ഹിന്ദുക്കളെല്ലാവരും ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുകൂടാ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിൻരെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു
മുസ്ലീങ്ങളുടെ പാർട്ടി
ബിജെപി ഭാരതിയ സംസ്കാരത്തിന്റെ സംരക്ഷകരാണെന്നും കോൺഗ്രസ് മുസ്ലീങ്ങളുടെ പാർട്ടിയാണെന്നും ധാൻ സിംഗ് റാവത്ത് പരിപാടിയിൽ പ്രസംഗിച്ചു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പരാതിയെ തുടർന്നാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും പരാതിയിൽ പറയുന്നു.
പ്രതിരോധിച്ച്
മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ രാജസ്ഥാനിലെ ആഭ്യന്തര വകുപ്പ് മന്ത്രി ഗുലാബ് ചന്ദ് കട്ടാറിയ വിശദീകരണവുമായി രംഗത്തെത്തി. മതത്തിൽറെ പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യമല്ല. ഹിന്ദുവും മുസ്ലിമുമെല്ലാം സമ്മതിദായകരാണ്. സമ്മതിദായകർക്ക് മതമില്ല. നാടിന്റെ വികസനത്തിന് അനുയോജ്യരാണെന്ന് തോന്നുവർക്കാണ് വോട്ട് നൽകേണ്ടത്, കട്ടാരിയ പറഞ്ഞു.
ഡിസംബർ 7ന്
ഡിസംബർ 7നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് തിരിച്ചുപിടിച്ച സംസ്ഥാനം കൈവിട്ടുപോകാതിരിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. വലിയ വെല്ലുവിളികളാണ് രാജസ്ഥാനിൽ പാർട്ടി നേരിടുന്നത്. ബിജെപിയുടെ നാലു നേതാക്കളാണ് കോൺഗ്രസ് ക്യാംപിലെത്തിയത്. ശക്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാൻ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ബൻവരിലാൽ ശർമയുടെ മകൻ അശോക് ശർമ കഴിഞ്ഞ ദിവസം ബിജെപിയിൽ എത്തിയിരുന്നു.
ഭരണ വിരുദ്ധ വികാരത്തെ നേരിടാൻ
ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ബിജെപി രാജസ്ഥാനിൽ നേരിടുന്നത്. കൃഷി മേഖലയുടെ തകർച്ച സർക്കാരിന്റെ പരാജയമായി ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസ്. ഗോസംരക്ഷണിന്റെ പേരിൽ വന്ന നിയന്ത്രണങ്ങളും കർഷകർക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. 200 അംഗ സഭയിൽ 163 പേരാണ് ബിജെപിക്കുള്ളത്. ഇവരിൽ പകുതിയോളം പേരെയും ഇത്തവണ ഒഴിവാക്കുമെന്നാണ് സൂചന. സീറ്റ് നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ പകരം ബന്ധുക്കളെ തിരികിക്കയറ്റാനുള്ള ചരടുവലികൾ ആരംഭിച്ചതും പാർട്ടിയിലെ അസ്വാരസ്യങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വെബ്സൈറ്റ്, വാട്സാപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി കോണ്‍ഗ്രസ്
ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും; 3000 കോടിയുടെ പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം