പാകിസ്താനെതിരെ രണ്ടാം സർജിക്കൽ സ്ട്രൈക്ക്? എന്തെങ്കിലും നടക്കാൻ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ്
ദില്ലി: പാകിസ്താനെതിരെ വീണ്ടും സർജിക്കൽ സ്ട്രൈക്കിനുള്ള സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ അസഹിഷ്ണുത വളര്‍ത്തുകയാണ്. നമ്മുടെ ബിഎസ്എഫ് ജവാന്‍മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ വല്ലതും നടന്നേക്കും എന്ന് അദ്ദേഹം പറഞ്ഞു.
അതിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാം എന്ന സൂചനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നൽകുന്നത്. എന്നാൽ പാകിസ്താന്‍ നമ്മുടെ അയല്‍ക്കാരാണെന്നും അവര്‍ക്കെതിരെ ആദ്യം ബുള്ളറ്റ് പ്രയോഗിക്കുന്നത് നമ്മളാകരുതെന്നും ബിഎസ്എഫിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം വാർഷികം
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് അറിയിച്ചിരുന്നു. മിന്നലാക്രമണം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിൽ സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാമത്തെ വീഡിയോയും കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരുന്നു. ഇന്ത്യന്‍ സൈന്യം ലോഞ്ച് പാഡുകള്‍ ഓരോന്നായി ബോംബിട്ട് തകര്‍ക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

ഉറി ഭീകരാക്രമണത്തിന്റെ പ്രതികാരം
ഇന്ത്യന്‍ കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളില്‍ നിന്ന് ലഭിച്ച വീഡിയോകളിലാണ് സൈന്യത്തിന്റെ പ്രവര്‍ത്തി രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ മാസത്തിലായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ചില വീഡിയോ ക്ലിപ്പിങ്ങുകള്‍ ആര്‍മി ആദ്യം പുറത്തുവിട്ടത്. ഉറിയിലെ ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാക് അധീന കാശ്മീരില്‍ സൈന്യം ഭീകരാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

സമയമായി...
ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ബിഎസ്എഫ് ജവാന്റെ കഴുത്തറുത്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണമെന്നും എന്നാല്‍ അവര്‍ പിന്തുടരുന്ന രീതിയിലായിരിക്കില്ല അതെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രതികരണം.

കൊല്ലപ്പെട്ടത് 45 ഭീകരർ
യുദ്ധമല്ലാത്ത സൈനിക പ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിനു രണ്ടു വയസ്സു തികയുകയാണ്. മിന്നലാക്രമണത്തിനു പിന്നാലെ പാകിസ്താൻ ഒരു വിരലുപോലും അനക്കിയില്ല. മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ' കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു.












Click it and Unblock the Notifications