പശുസ്നേഹം കൈവിടാതെ കേന്ദ്ര ബജറ്റ്, പശുക്കൾക്കായി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി
Recommended Video
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബജറ്റില്‍ പശുക്കളെ പ്രത്യേകമായി പരിഗണിച്ച് മോദി സര്‍ക്കാര്‍. പശുക്കളുടെ ക്ഷേമവും ഗോസംരക്ഷണ നിയമങ്ങളുടെ നടപ്പിലാക്കലും ഉറപ്പ് വരുത്തുന്നതിന് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. പശുക്കളുടേയും ക്ഷീര കര്‍ഷകരുടേയും ക്ഷേമത്തിന് ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഗോമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ സർക്കാർ ഒരടി പോലും പിന്നോട്ട് പോകില്ല എന്നാണ് പ്രഖ്യാപനത്തിന് മുന്നോടിയായി പീയുഷ് ഗോയൽ പറഞ്ഞത്.
രാഷ്ട്രീയ കാമധേനു ആയോഗ് എന്നാണ് പശുസംരക്ഷണത്തിനായുളള പദ്ധതിയുടെ പേര്. ഗോപരിപാലനത്തിനുളള വിഹിതം ബജറ്റില്‍ 750 കോടിയായി ഉയര്‍ത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തി. രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കള്‍ക്ക് ഇനി സംരക്ഷണ കേന്ദ്രങ്ങള്‍ വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ദക്ഷിണ്‍ ഭാരത ഗോശാല എന്ന പേരില്‍ ഒരു ജില്ലയില്‍ മൂന്ന് കന്ദ്രങ്ങളൊരുക്കും.
ആനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശ ഇളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയും രൂപീകരിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ദരിദ്രരായ ആറ് കോടി പേര്‍ക്ക് കൂടി ഉജ്ജ്വല്‍ പദ്ധതിയിലൂടെ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കിയെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. രണ്ട് കോടി പേര്‍ക്ക് കൂടി ഇത്തരത്തില്‍ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കും. 2022ഓടെ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്ന് പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.