രാജസ്ഥാനില്‍ നേതാവിനെതിരെ കലാപക്കൊടിയുമായി ബിജെപി പ്രവര്‍ത്തകര്‍.. ഗോ ബാക്ക് വിളിയും പ്രതിഷേധവും
ഈ വർഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഏറെ വേരുകളുമുള്ള രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ തവണത്തെ പോലെ അത്രയെളുപ്പമാവില്ല മത്സരമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ക്ക് പുറമെ സംസ്ഥാനം ഭരിക്കുന്ന വസുന്ധര രാജയുടെ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിരുദ്ധ വികാരവും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
ഇതിനിടെ ഇരട്ട പ്രഹരമെന്ന രീതിയില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ കലാപകൊടി ഉയര്‍ത്തയിയിരിക്കുകയാണ് അവരുടെ മണ്ഡലത്തിലെ തന്നെ ബിജെപി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ ജ്വാലാവറില്‍ എത്തിയ മുഖ്യമന്ത്രിക്കെിരെ ഗോ ബാക്ക് വസുന്ധര എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ നേരിട്ടത്.

പരാജയം രുചിച്ചു
നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളായ അജ്മീര്‍, അല്‍വാര്‍, നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗാര്‍ഹ് എന്നിവിടങ്ങളില്‍ കനത്ത പരാജയമായിരുന്നു പാര്‍ട്ടി ഏറ്റുവാങ്ങിയത്. വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും കൈവിട്ടതോടെയാണ് വസുന്ധരയ്ക്കെതിരെ സംസ്ഥാന ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിയോജിപ്പ് അറിയിച്ച് കത്ത്
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കായരിയായ മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റാതെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖം രക്ഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന നേതാക്കള്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ വസുന്ധരാ രാജയ്ക്ക് പകരമായി മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലെന്ന പ്രതിസന്ധി ദേശീയ നേതൃത്വത്തെ വലച്ചു.

വസുന്ധര തന്നെ
ഇതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വസുന്ധര രാജെ തന്നെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധമുള്ള നേതാക്കള്‍ ഇപ്പോള്‍ വസുന്ധര രാജയ്ക്കെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി.

ബിജെപി പ്രവര്‍ത്തകര്‍
കഴിഞ്ഞ ദിവസം ജ്വാലാവാറിലെ സാമൂഹിക പ്രവര്‍ത്തകനും ബിജെപിയുടം സജീവ പ്രവര്‍ത്തകനുമായ പ്രമോദ് ശര്‍മ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ക്വിറ്റ് ഇന്ത്യാ മൂവ്മെന്‍റിന്‍റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വന്തം മണ്ഡലമായ ജ്വാലാവാറില്‍ എത്തിയതായിരുന്നു വസുന്ധര.

ഗോ ബാക്ക്
‘വസുന്ധര, ഗോ ബാക്ക്- വസുന്ധര ക്വിറ്റ് ജല്‍വാര്‍ എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം.500 ലധികം ബൈക്കുകളിലായി ആയിരത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

അഴിമതിയും വികസന മുരടിപ്പും
കഴിഞ്ഞ 30 വര്‍ഷമായി മണ്ഡലത്തില്‍ നടക്കുന്ന അഴിമതിയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ബിജെപി പ്രവര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. വസുന്ധരയ്ക്കെതിരെ ബിജെപി നേതൃത്വം നടപടി എടുത്തില്ലേങ്കില്‍ വസുന്ധര ക്വിറ്റ് ജ്വാലാവാര്‍ പ്രക്ഷോഭം നടത്തുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അഞ്ച് തവണ
അഞ്ച് തവണയാണ് വസുന്ധര രാജെ ജ്വാലാവാര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ എംഎല്‍എയായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അവര്‍ സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല.

പ്രവര്‍ത്തകരെ ചവിട്ടി താഴ്ത്തി
അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ബിജെപിയെ തന്നെയാണ് അവര്‍ ഇല്ലാതാക്കുന്നത്. ആത്മാര്‍ത്ഥയുളള യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെ അവര്‍ ചവിട്ടി താഴ്ത്തി. പകരം നിക്ഷിപ്ത താത്പര്യക്കാരെ പാര്‍ട്ടിയില്‍ കുത്തി നിറയ്ക്കുകയാണെന്നും പ്രമോദ് ശര്‍മ്മ ആരോപിച്ചു.

നെഞ്ചിടിപ്പ് ഏറി
ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് രാജസ്ഥാനിലെ പ്രത്യേകത. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങിയിരുന്നു.

രാജസ്ഥാനില്‍ പയറ്റിയാല്‍
കർണ്ണാടകയിലൂടെ ഉയർത്തെഴുന്നേറ്റ കോൺഗ്രസിന്‍റെ തന്ത്രങ്ങൾ രാജസ്ഥാനിലും പയറ്റി വിജയിക്കുമോയെന്ന ആശങ്ക ബിജെപി,ആർഎസ്എസ് നേതൃത്വങ്ങൾക്കുണ്ട്. ഇതിനിടെയാണ് വസുന്ധരയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത്. പുതിയ നീക്കത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബിജെപി നേതൃത്വം.












Click it and Unblock the Notifications