ബംഗാളില്‍ മമതയെ വിഴുങ്ങുന്ന ബിജെപി; ഇടതുപതനത്തിന്‍റെ വഴിയെ ദീദിയും, പുതിയ പ്രതീക്ഷകളില്‍ ബിജെപി
കൊല്‍ക്കത്ത: വലിയ ഓളങ്ങളില്ലാതെ പതിറ്റാണ്ടുകളോളും ഇടത് മേധാവിത്വത്തിന്‍ കീഴില്‍ ശാന്തമായി ഒഴുകിയ നദിയായിരന്നു ബംഗാള്‍ രാഷ്ട്രീയം. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ അതിന് ചില ഉലച്ചില്‍ സംഭവിച്ചു തുടങ്ങി. സിപിഎം ആധിപത്യത്തെ വെല്ലുവിളിച്ച് മമത ബാനര്‍ജി എന്ന നേതാവ് ഒരു വശത്ത് നിലയുറപ്പിച്ചതോടെ ബംഗാള്‍ രാഷ്ട്രീയ കലങ്ങി മറഞ്ഞു. കാറ്റും കോളും കൊണ്ട് ബംഗാള്‍ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു ഇരുപതാം നുറ്റാണ്ടിന്‍റെ ആദ്യ പത്ത് വര്‍ഷങ്ങള്‍.
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; പാലായില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇടതുമുന്നണി, യുഡിഎഫില്‍ ആശങ്ക
ആ കാറ്റും കോളും അവസാനിച്ചത് 2011 ലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അധികാരം പിടിക്കലിലൂടെയായിരുന്നു. എങ്കിലും പഴയ ശാന്തതയിലേക്ക് ബംഗാള്‍ രാഷ്ട്രീയം പിന്നീടൊരിക്കലും തിരികെ പോയില്ല. 2016 ലും മമത വീണ്ടും അധികാരത്തിലെത്തി. കോണ്‍ഗ്രസും ഇടതുപക്ഷവും ക്ഷയിച്ച ബംഗാളില്‍ മമതയുടെ പുതിയ എതിരാളികള്‍ ബിജെപിയാണ്. കാറ്റും കോളുമായി ബംഗാള്‍ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. ഈ രാഷ്ട്രീയ കാലാവസ്ഥയെ പ്രതിരോധിച്ച് പിടിച്ചു നില്‍ക്കാന്‍ മമതയ്ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ലോക്സഭ തിരഞ്ഞെടുപ്പില്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 38 സീറ്റില്‍ 22 സീറ്റിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. 2014 ല്‍ 34 സീറ്റിലായിരുന്നു പാര്‍ട്ടിയുടെ വിജയം. അതേസമയം മറുവശത്ത് പല പ്രവചനങ്ങളേയും മറികടന്നുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ബിജെപി കാഴ്ച്ച വെച്ചത്. 2014 ല്‍ 2 സീറ്റ് മാത്രമുണ്ടായിരുന്നു ബിജെപിക്ക് ഇത്തവണ ബംഗാളില്‍ നിന്ന് ലഭിച്ചത് 18 സീറ്റാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബംഗാളില്‍ അവര്‍ നടത്തിയത്.
സെമിഫൈനല്‍
ലോക്സഭാ തിരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രമാണെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ഫൈനല്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണെന്നും പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എന്തുവിലകൊടുത്തും സംസ്ഥാന പിടിച്ചടക്കുമെന്നുറപ്പിച്ച് തന്നെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നത്. തൃണമൂലിന്‍റെ കയ്യൂക്ക് രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
ഒരു കുടക്കീഴില്‍
ധ്രൂവീകരണ രാഷ്ട്രീയമാണ് ബംഗാളില്‍ ബിജെപി നടപ്പിലാക്കുന്നതെന്ന ആരോപണം ശക്തമാണെങ്കിലും തൃണമൂലിന്‍റെ കയ്യൂക്ക് രാഷ്ട്രീയത്തെ ചെറുക്കാനുള്ള ശക്തി സിപിഎമ്മിനോ കോണ്‍ഗ്രസിനോ അല്ല, തങ്ങള്‍ക്കാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിലൂടെ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സാധിച്ചതാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തിന്‍റെ അടിസ്ഥാനം.
ഇടതുപക്ഷത്തിന്‍റെ തകര്‍ച്ച
ബിജെപിയുടെ മുന്നേറ്റത്തനൊപ്പം തന്നെ കണേണ്ടതാണ് ബംഗാളിലെ ഇടതുപക്ഷത്തിന്‍റെ തകര്‍ച്ചയും 2014 ല്‍ 2 സീറ്റും 30ശതമാനം വോട്ടും നേടിയ ഇടതുമുന്നണിക്ക് ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. വോട്ട് ശതമാനത്തിലും വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 7.5 ശതമാനമം വോട്ട് മാത്രമാണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ബംഗാളില്‍ നിന്ന് കിട്ടിയത്. പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാരില്‍ 40 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയതെന്നാണ് ഹിന്ദു-സിഎസ്ഡി-ലോക്നീതിയുടെ സര്‍വ്വെ അഭിപ്രായപ്പെടുന്നത്.
തൃണമൂലിനെ വിഴുങ്ങുന്ന ബിജെപി
എതിര്‍പാര്‍ട്ടികളെ അണികളെ മാത്രമല്ല, നേതാക്കളേയും ജനപ്രതിനിധികളേയും അടര്‍ത്തിമാറ്റിക്കൊണ്ടാണ് ബംഗാളില്‍ ബിജെപി വേരുറപ്പിക്കുന്നത്. ഒരു വശത്തൂടെ തൃണമൂലിനെ ബിജെപി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാത്രം ആറ് തൃണമൂല്‍ എംഎല്‍എമാരും നൂറിലേറെ കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒഴുക്ക് പ്രകടമാണ്.
പ്രതിഷേധങ്ങള്‍
മമതക്കെതിരെ ഉയരുന്ന ഏതൊരും പ്രതിഷേധങ്ങളേയും ബിജെപി സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന് മുട്ടുമടക്കേണ്ടി വന്നതിന് സമാനമായാണ് ഡോക്ടര്‍മാരുടെ സമരത്തില്‍ മമത ബാനര്‍ജ്ജിക്ക് നിരുപാധികം കീഴടങ്ങേണ്ടി വന്നതിനെ പലരും വിലയിരുത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ശേഷിക്കുന്ന രണ്ട് വര്‍ഷങ്ങള്‍ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമായേക്കും. എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിച്ചാലാണ് മമതക്ക് ആ പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയെന്ന് കണ്ടറിയേണ്ടതുണ്ട്.