ഡോളറിനെതിരെ കൂപ്പ്കുത്തി രൂപ; 2019 ലെ ഏറ്റവും വലിയ ഇടിവ്, ഓഹരി വിപണിയിലും കനത്ത നഷ്ടം തുടരുന്നു
ദില്ലി:ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളര്‍ രൂപ വിനിമയ നിരിക്ക് 72 ആയി. 2019 ലെ ഏറ്റവും വലിയ ഇടിവാണിത്. ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യതകര്‍ച്ചയ്ക്കിടെയാണിത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് യുവാന്‍ നേരിടുന്നത്.

ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് രൂപയ്ക്ക് സംഭവിച്ചത്. ഓഗസ്റ്റിൽ രൂപയുടെ മൂല്യ തകര്‍ച്ച 4.60 ശതമാനവും 2019 ൽ ഇത് 3.10 ശതമാനവുമാണ്. സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും വിപണിയില്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന കാരണം. ഏഷ്യന്‍ കറന്‍സികളില്‍ മിക്കതിനും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.
അതേസമയം ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുകയാണ്. സെന്‍സെക്സ് 350 പോയിന്‍റെ താഴ്ന്ന് 36,102.35 ലും നിഫ്റ്റി 104.2 പോയിന്‍റ് താഴ്ന്ന് 10,637.15 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫിബ്രവരി 19 ന് ശേഷമുള്ള വിപണിയിലെ ഏറ്റവും കനത്ത നഷ്ടമാണ് ഇത്.
ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 394 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ഊര്‍ജം, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, സിപ്ല, റിലയന്‍സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണഞെരുക്കമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥയാണ്. പണം ഇറക്കാന്‍ എല്ലാവരും മടിക്കുന്നു. സ്വകാര്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ എന്നും രാജീവ് കുമാര്‍ പറഞ്ഞു.രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications