സർദർശഹർ ഉപതിരഞ്ഞെടുപ്പ്: വ്യക്തമായ ലീഡോടെ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍, ബിജെപിക്ക് വന്‍തിരിച്ചടി
ജയ്പൂർ: ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ സർദർശഹർ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. വോട്ടെണ്ണലിന്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ അനില്‍കുമാർ ശർമ്മയാണ് മുന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള വിവരപ്രകാരം ബി ജെ പിയുടെ അശോക് കുമാറിനെതിരെ 5279 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഡിസംബർ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 72.09 ശതമാനം പോളിങ്ങായിരുന്നു മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ഒക്ടോബർ 9 ന് കോൺഗ്രസ് എം എൽ എ ഭൻവർ ലാൽ ശർമ അന്തരിച്ചതിനെ തുടർന്നാണ് സർദർശഹറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ (ആർ എൽ പി) ലാൽചന്ദ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ (സി പി എം) സൻവർമൽ മേഘ്വാൾ, ഇന്ത്യൻ പീപ്പിൾസ് ഗ്രീൻ പാർട്ടിയുടെ പർമനാ റാം, സ്വതന്ത്ര സ്ഥാനാർത്ഥികളായ സുഭാഷ് ചന്ദ്ര, വിജയ് പാൽ സിംഗ് ഷിയോറാൻ, ഉമേഷ് സാഹു, പ്രേം സിംഗ്, സുരേന്ദ്ര സിംഗ് രാജ്‌പുരോഹിത് തുടങ്ങിയവരും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ട്.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 107 എം എൽ എമാരും ബി ജെ പിക്ക് 71, ആർ എൽ പി മൂന്നും സിപിഐ എം, ഭാരതീയ ട്രൈബൽ പാർട്ടി രണ്ടുവീതവും, രാഷ്ട്രീയ ലോക്ദളിന് ഒന്നും (ആർ എൽ ഡി) 13 പേർ സ്വതന്ത്രരുമാണുള്ളത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരി ലോക്സഭ തിരഞ്ഞെടുപ്പില് എസ്പിയുടെ ഡിപിള്‍ യാദവ് ലീഡ് ചെയ്യുകയാണ്.

എസ്പിയുടെ സമുന്നത നേതാവായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് മെയിന്‍പുരിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിപിള്‍ യാദവ്. ഖതൗലി, രാംപൂർ അസംബ്ലീ സീറ്റുകളിലും യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് ശിക്ഷിച്ചതിനെ തുടർന്നാണ് രാംപൂരില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ തുടക്കത്തില്‍ ബി ജെ പി സ്ഥാനാർത്ഥി മുന്നേറിയിരുന്നെങ്കിലും നിലവില്‍ എസ്പിക്കാണ് ലീഡ്. മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് ബി ജെ പി എം എൽ എ വിക്രം സിംഗ് സൈനിക്ക് രാജിവെക്കേണ്ടി വന്ന ഖത്തൗലിയില്‍ ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.












Click it and Unblock the Notifications