ശശികല തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി... കളിച്ച കളികളെല്ലാം വിജയിച്ചു; പനീര്‍ശെല്‍വം രാജിവച്ചു
ചെന്നൈ: ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ശശികല നടരാജന്‍ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. മുഖ്യമന്ത്രി പനീര്‍ശെല്‍വം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചു. ശശികലയെ നിയസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഉന്‍ തന്നെ ശശികല മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഏഴിനായിരിക്കും സത്യപ്രതിജ്ഞ എഐഎഡിഎംകെ നിയമസഭ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത കാര്യം ഉടന്‍ തന്നെ ഗവര്‍ണറെ അറിയിക്കും.
പാര്‍ട്ടിയിലും സര്‍ക്കാരിലും ശശികല നേരത്തേ പിടിമുറുക്കിയിരുന്നു. തനിക്ക് താത്പര്യമില്ലാത്തവരെ ഭരണ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നേരത്തെ തന്നെ തന്നെ തുടങ്ങിയിരുന്നു.
ജയലളിത മരിച്ചതിന് ശേഷം ശശികല തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴതിന് അന്തിമ രൂപം കൈവന്നിരിക്കുകയാണ്.
ആദ്യം പാര്‍ട്ടി കൈയ്യടക്കുകയായിരുന്നു ശശികല ചെയ്തത്. എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ശബ്ദം ഉയര്‍ത്താന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നടപടി എന്ന രീതിയില്‍ അടുത്തിടെ കൂടുതല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. എല്ലാം ശശികലയ്ക്ക് വേണ്ടപ്പെട്ടവരായിരുന്നു. അതോടെ പാര്‍ട്ടിയില്‍ ശശികലയുടെ അപ്രമാദിത്തമായി.
ജയലളിതയുടെ ഏറ്റവും വിശ്വസ്തയായിരുന്നു ഷീല ബലകൃഷ്ണന്‍ എന്ന മുന്‍ ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ജയലളിത ഷീലയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. കഴിഞ്ഞ ദിവസം ഷീല ബാലകൃഷ്ണനില്‍ നിന്ന് രാജിക്കത്ത് വാങ്ങി ശശികല ഏവരേയും ഞെട്ടിച്ചു.
ജയലളിതയുടെ വിശ്വസ്തരായിരുന്ന മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നും കഴിഞ്ഞ ദിവസം രാജിക്കത്ത് എഴുതി വാങ്ങിയിരുന്നു. അധികാര കേന്ദ്രങ്ങളില്‍ ജയലളിതയുടെ വിശ്വസ്തരായവര്‍ വേണ്ടെന്ന ശക്തമായ സൂചനയായിരുന്നു ഇതിലൂടെ ശശികല നല്‍കിയത്.
പാര്‍ട്ടി എംഎല്‍എമാരുടെ അടിയന്തരം യോഗം വിളിച്ചപ്പോള്‍ തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും എന്ന് പലരും നിരീക്ഷിച്ചിരുന്നു. ഏകകണ്ഠമായാണ് ഇപ്പോള്‍ ശശികലയെ പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവില്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം ആയിരുന്നു എഐഎഡിഎംകെയുടെ നിയമസഭ കക്ഷി നേതാവ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് പനീര്‍ശെല്‍വം രാജി സമര്‍പ്പിച്ചുകഴിഞ്ഞു.
പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശശികല ഉടന്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി ഏഴിന് സത്യപ്രതിജ്ഞ നടക്കും എന്നാണ് റിപ്പോർട്ടുകൾ
മുഖ്യമന്ത്രിയായി സ്ഥാനമേറ്റാലും തിരഞ്ഞെടുപ്പില്‍ ജയിക്കണം എന്നത് നിര്‍ബന്ധമാണ്. ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതും ഉണ്ട്. 'അമ്മ'യുടെ സ്വന്തം മണ്ഡത്തില്‍ തന്നെ ശശികല ജനവിധി തേടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴും ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. ശശികലയെ പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പല ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.