കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ മാപ്പ്; സൗദിയോട് കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ, അടിയന്തരമായി തിരുത്തണം
ദില്ലി; ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇറക്കിയ ഗ്ലോബല്‍ മാപ്പില്‍ ഇന്ത്യയുടെ അതിർത്തി തെറ്റായ ചിത്രീകരിച്ചതിൽ സൗദി അറേബ്യയോട് കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ.മാപ്പിൽ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ജി 20 യുടെ അധ്യക്ഷ സ്ഥാനത്ത് സൗദി അറേബ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ 20 റിയാൽ നോട്ടിൽ അച്ചടിച്ച ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഉൾപ്പെടുന്നില്ല. മാപ്ിൽ ജമ്മുകശ്മീര്‍ ഒരു പ്രത്യേക മേഖലയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യത്തിൽ "അടിയന്തിര തിരുത്തൽ നടപടികൾ" സ്വീകരിക്കാൻ ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.ഞങ്ങളുടെ ഗുരുതരമായ ആശങ്ക സൗദി അറേബ്യയെ ന്യൂ ഡെൽഹിയിലും റിയാദിലുമുള്ള അവരുടെ അംബാസഡർ മുഖേന അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ സ്വീകിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,ശ്രീവാസ്തവ വ്യക്തമാക്കി.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.സൗദി അറേബ്യയാണ് ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി നിലവില്‍ അലങ്കരിക്കുന്നത്. അടുത്ത മാസം 21-22 തിയ്യതികളില്‍ ജി 20 ഉച്ചകോടി സൗദിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി പുതിയ 20 റിയാല്‍ നോട്ട് സൗദി ഇറക്കിയത്.
അതേസമയം മാപ്പിൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരും ഗില്‍ഗിത്ത് ബാള്‍ടിസ്താന്‍ പ്രദേശവും പാകിസ്താന്റെ ഭൂപടത്തിലും ഉൾപ്പെടു്തിയിട്ടില്ല. പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റായ അംജദ് അയുബ് മിര്‍സയാണ് ഇക്കാര്യം അറിയിച്ചത്.