പ്രോ ടേം സ്പീക്കർ വിവാദം; കോൺഗ്രസിന്റെ ഹർജി സുപ്രീംകോടതി ശനിയാഴ്ച രാവിലെ 10.30ന് പരിഗണിക്കും!
ബെംഗളൂരു: ബിജെപി എംൽഎ കെജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി ശനിയാഴ്ച രാവിലെ 10.30ന് പരിഗണിക്കും. സഭയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എയെ നിയമിക്കുന്നതാണ് കീഴ്‌വഴക്കം. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ പ്രോ ടേം സ്പീക്കറായി നിയമിക്കണമെന്നായിരുന്നു വെള്ളിയാഴ്ച്ച രാവിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും പറഞ്ഞിരുന്നത്.
ഇതനുസരിച്ച് എട്ടുതവണ എംഎല്‍എയായ ആര്‍.വി ദേശ്പാണ്ഡെയാണ് പ്രോ ടേം സ്പീക്കറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എട്ടുതവണ എംഎല്‍എ ആയ കോണ്‍ഗ്രസിലെ ആര്‍വി ദേശ്പാണ്ഡെയെ മറികടന്നാണ് നാല് തവണ എംഎല്‍എയായ ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചത്. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
കീഴ്‌വഴക്കം ലംഘിച്ച് ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയതിനെതിരെ ഹര്‍ജി നല്‍കുന്നതിന് അഭിഭാഷകരെ കോടതിയിലേക്ക് കടത്തിവിടാത്തതിനെതിരെ സുപ്രീംകോടതിക്ക് മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. നേരത്തെ ഹര്‍ജി സമര്‍പ്പിക്കുന്നതിന് എത്തിയ അഭിഭാഷകരെ രജിസ്ട്രാറെ കാണാന്‍ മാത്രമേ അനുവദിച്ചുള്ളു. കോടതിയില്‍ എത്തിയ അഭിഭാഷകരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും തടയുകയായിരുന്നു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങളെ തടഞ്ഞതെന്ന് അഭിഭാഷകര്‍ ആരോപിച്ചിരുന്നു.