ഭാര്യയുടെ പരാതിക്ക് പിന്നാലെ ഷമിയെ കാണാനില്ല? എവിടെയെന്ന് ആർക്കുമറിയില്ല.. ഒപ്പം സഹോദരനും!
ദില്ലി: ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങളും പോലീസ് പരാതിയുമൊക്കെയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ജീവിതം ത്രിശങ്കുവില്‍ ആയിരിക്കുകയാണ്. ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ പോലീസ് കേസെടുത്തുകഴിഞ്ഞു. അത് മാത്രമല്ല ക്രിക്കറ്റ് ലോകവും ഷമിയെ തഴഞ്ഞിരിക്കുന്നു.
ഒത്തുകളി ഉള്‍പ്പെടെയുള്ള ആരോപണം ഷമിക്കെതിരെ ഉയര്‍ന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. ഷമിയുടെ ഭാര്യ ഹസിന് ജഹാന് ഭര്‍ത്താവിന് അവിഹിത ബന്ധങ്ങളുണ്ട് എന്ന് ആരോപിച്ച് രംഗത്ത് വന്നതാണ് വിവാദങ്ങളുടെ തുടക്കം. വിവാദം ആളിക്കത്തുന്നതിനിടെ ഷമിയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
ഗുരുതരമായ ആരോപണങ്ങള്‍
രണ്ട് ദിവസം മുന്‍പാണ് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഷമിക്ക് പാകിസ്താനി യുവതികള്‍ അടക്കമുള്ളവരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ഹസിന് ജഹാന് അതിനുള്ള തെളിവുകളും പുറത്ത് വിട്ടു. ഷമിയുടേതെന്ന് പറയപ്പെടുന്ന ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍, യുവതികളുടെ ഫോട്ടോയും ഫോണ്‍ നമ്പറും എന്നിവ അടക്കമായിരുന്നു ഹസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ ഹസിന് പോസ്റ്റ് പിന്‍വലിച്ചു. അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഷമിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
ഷമിയെ കാണാനില്ലെന്ന്
തന്നെ ഷമിയും വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് കൊല്‍ക്കത്ത പോലീസില്‍ ഹസിന് ജഹാന് പരാതി നല്കി. പോലീസ് ഷമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ഷമിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷണം ആരംഭിച്ചുവെന്നും ഹസിന് ജഹാന് നല്കിയ പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട് എന്നുമാണ് ജാദവ്പൂര്‍ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഹസിന് ജഹാന് പോലീസില്‍ പരാതി നല്‍കിയതിന് ശേഷം ഷമിയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണ്‍ സ്വിച്ച് ഓഫ്
ഷമിയുമായി അടുപ്പമുള്ളവര്‍ക്കൊന്നും തന്നെ അദ്ദേഹം എവിടെയാണുള്ളത് എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷമിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷം ഷമിയെ കണ്ടവരോ സംസാരിച്ചവരോ ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്. അവസാനമായി ദില്ലിയിലും ഗാസിയാബാദിലും ആയിരുന്നു ഷമി ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം ഷമിയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
അവസാനമായി ദില്ലി വിമാനത്താവളത്തിൽ
മൂത്ത സഹോദരനൊപ്പം ദില്ലി വിമാനത്താവളത്തിലാണ് അവസാനമായി ഷമി പോയതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ദില്ലി വിമാനത്താവളത്തില്‍ നിന്നും ഇരുവരും ഗാസിയാബാദിലേക്ക് തിരിച്ചു. ഹസിന് ജഹാനുമായുള്ള പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കുന്നതിന് വേണ്ടി ചില കുടുംബാംഗങ്ങള്‍ കൊല്‍ക്കത്തയിലെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. അക്കൂട്ടത്തിലൊരാള്‍ ഷമിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താരം ഗാസിയാബാദിന് അടുത്തുള്ള പില്‍ഖുവയില്‍ ട്രാഫിക് ജാമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു ആ ഫോണ്‍ കോള്‍.
ഒറ്റയ്ക്ക് കൈകാര്യം ചെയ്യും
മാധ്യമങ്ങളോട് പ്രതികരണങ്ങളൊന്നും നടത്തരുത് എന്നാണ് തന്റെ കുടുംബത്തോട് അന്ന് ഫോണില്‍ ഷമി ആവശ്യപ്പെട്ടത്. ഈ പ്രശ്നങ്ങള്‍ താന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമെന്നും അതിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും ഷമി ഫോണില്‍ ബന്ധപ്പെട്ട ബന്ധുവിനോട് പറഞ്ഞു. അതിന് ശേഷം ഷമിയേയും സഹോദരനേയും കുറിച്ച് ആര്‍ക്കും വിവരങ്ങളൊന്നുമില്ല. ഇരുവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. അന്വേഷണം ആരംഭിച്ചുവെന്ന് ജാദവ്പൂര്‍ പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പോലീസ് ഷമിയെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് ഷമിയുടെ വീട്ടില്‍ പോവുകയുമുണ്ടായിട്ടില്ല.
ഷമിക്കും നാല് പേര്‍ക്കും എതിരെ
ഷമിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ഷമിയെ കസ്റ്റഡിയെടുക്കുന്ന കാര്യം ആലോചിക്കും എന്നാണ് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നത്. അന്വേഷണത്തോട് താന്‍ സഹകരിക്കും എന്ന് ഷമിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനിടെയാണ് താരത്തെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഷമിക്കും കുടുംബത്തിലെ നാല് പേര്‍ക്കും എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തിന്റെ ക്രിക്കറ്റ് കരിയറും അപകടത്തിലായിരിക്കുകയാണ്.
ഫോണ്‍ റെക്കോര്‍ഡും പുറത്ത്
ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാകിസ്താന്‍കാരിയായ യുവതിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്നും ഹസിന് ജഹാന് ആരോപിച്ചിരുന്നു. സെക്സ് റാക്കറ്റുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന ആളുകളുടെ പേരും ഹസിന് വെളിപ്പെടുത്തുകയുണ്ടായി. തന്നെ സഹോദരന്റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ച് വാതിലടച്ചുവെന്നും നിലവിളിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹസിന് വെളിപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനും നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷമിയുടെ ഫോണ്‍ റെക്കോര്‍ഡും ഹസിന് ജഹാന് പുറത്ത് വിട്ടിട്ടുണ്ട്.
ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!
ഉഷ ഭാര്യയായിരുന്നില്ല, ജീവനായിരുന്നു.. പോലീസ് ചവിട്ടി വീഴ്ത്തി കൊന്നത് മൂന്ന് മാസം ഗർഭിണിയെ!