സ്റ്റാർട്ട് അപ്പുകൾ നവ ഇന്ത്യയുടെ നട്ടെല്ലായി മാറും; ഇത് സുവർണ കാലഘട്ടമെന്നും പ്രധാനമന്ത്രി
ദില്ലി; സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ നട്ടെല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകളുടെ സംസ്‌കാരം രാജ്യത്തിന്റെ നാനാദിക്കിലേക്കും എത്തുന്നതിന് ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭകരുമായി സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യ നൂറാം വര്‍ഷത്തില്‍ എത്തുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് നിര്‍ണായകമാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ 55 വ്യത്യസ്ത വ്യവസായങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഞ്ച് വര്‍ഷം മുമ്പ് 500ല്‍ താഴെയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ന് 60,000ത്തിലേറെയായി വര്‍ധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണു സ്റ്റാര്‍ട്ടപ്പുകള്‍ നവ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്നു താൻ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്നത് 42 യൂണികോണുകളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കോടിരൂപ മൂല്യമുള്ള ഈ കമ്പനികളാണ് സ്വയം പര്യാപ്തമായ ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ യുണികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കംകുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിന്റെയും പ്രാദേശിക-ലിംഗപരമായ അസമത്വങ്ങളുടെയും പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ സംരംഭകത്വം ശാക്തീകരിക്കേണ്ടതിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ഇന്ന്, രാജ്യത്തെ 625 ജില്ലകളില്‍ ഓരോന്നിലും കുറഞ്ഞത് ഒരു സ്റ്റാര്‍ട്ടപ്പെങ്കിലും ഉണ്ട്. പകുതിയിലധികം സ്റ്റാര്‍ട്ടപ്പുകളും നഗരങ്ങളില്‍ നിന്നുള്ളവയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. സാധാരണക്കാരുടെ പാവപ്പെട്ട കുടുംബങ്ങളിലെ ആശയങ്ങളെ വ്യവസായമാക്കി മാറ്റുകയും ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ പ്രാദേശികമായി മാത്രം കണക്കാക്കരുത്, അവയെ ആഗോളതലത്തിലെത്തിക്കുക. നമുക്ക് ഇന്ത്യയ്ക്കായി പുതുമകള്‍ കണ്ടെത്താം, ഇന്ത്യയില്‍ നിന്ന് പുതുമകള്‍ കൈക്കൊള്ളാം എന്ന സന്ദേശം ഓര്‍ക്കണമെന്നും അദ്ദേഹം ആശയ ഉപജ്ഞാതാക്കളോട് ആഹ്വാനം ചെയ്തു.
പുതിയ ഡ്രോണ്‍ നയത്തിന് ശേഷം നിരവധി നിക്ഷേപകര്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഡ്രോണ്‍ മേഖലയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കരസേനയും നാവികസേനയും വ്യോമസേനയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 500 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. നഗരാസൂത്രണത്തില്‍ 'ജോലിസ്ഥലത്തേയ്ക്ക് നടന്നെത്താനുള്ള ആശയങ്ങള്‍', സംയോജിത വ്യവസായ എസ്റ്റേറ്റുകള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവ സാധ്യതാ മേഖലകളായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
ഇന്നത്തെ യുവാക്കള്‍ അവരുടെ കുടുംബങ്ങളുടെ സമൃദ്ധിയുടെയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെയും ആണിക്കല്ലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മുതല്‍ വ്യവസായം വരെ, നമ്മുടെ ആവശ്യങ്ങളും സാധ്യതകളും പരിധിയില്ലാത്തതാണ്. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപമാണ് ഇന്നത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന,'' അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ പകുതി മാത്രമാണ് ഓണ്‍ലൈനിലുള്ളതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ ഭാവിസാധ്യതകള്‍ വലുതാണ്. ഗ്രാമങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ''മൊബൈല്‍ ഇന്റര്‍നെറ്റ് ആയാലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ആയാലും ഭൗതിക സമ്പര്‍ക്കസംവിധാനമായാലും ഗ്രാമങ്ങളുടെ സ്വപ്നങ്ങള്‍ വര്‍ധിക്കുകയാണ്. ഗ്രാമങ്ങളും അര്‍ദ്ധനഗരപ്രദേശങ്ങളും വിപുലീകരണത്തിന്റെ ഒരു പുതിയ തരംഗത്തിനായി കാത്തിരിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.
ഇത് നവീനാശയങ്ങളുടെ പുതിയ യുഗമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതായത് ആശയങ്ങളും വ്യവസായവും നിക്ഷേപവും അവയുടെ അധ്വാനവും സംരംഭവും സമ്പത്ത് സൃഷ്ടിക്കലും തൊഴിലവസരങ്ങളും ഇന്ത്യയ്ക്ക് വേണ്ടിയായിരിക്കണമെന്നും പ്രധാനമന്ത്രി സ്റ്റാര്‍ട്ടപ്പുകളോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ഡോ. മന്‍സുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്,സര്‍ബാനന്ദ സോനോവാള്‍,പര്‍ഷോത്തം രൂപാല, ജി കിഷന്‍ റെഡ്ഡി, പശുപതി കുമാര്‍ പാരസ് , ഡോ. ജിതേന്ദ്ര സിങ്, സോം പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications