പ്ലാസ്റ്റിക് പിവിസി ആധാര്‍ സ്മാര്‍ട്ട് കാര്‍ഡുകൾ വേണ്ട: മുന്നറിയിപ്പുമായി യുഐഡിഎഐ, ആധാർ വിവരങ്ങള്‍
ദില്ലി: ആധാര്‍ വിവരച്ചോർച്ചയിൽ രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ. വ്യാപാരികള്‍ നല്‍കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ആധാര്‍ സ്മാർട്ട് കാര്‍ഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് യുഐഡിഎഐ നൽകിയിട്ടുള്ള നിർദേശം. ആധാർ വിവരങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആധാർ അധികൃതരുടെ നിർദേശം. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ബയോഗ്രാഫിക്, ഡെമോഗ്രാഫിക് വിവരങ്ങള്‍ പങ്കുവെയ്ക്കാനുള്ള സാധ്യതകള്‍ നിലനിൽക്കുന്നുണ്ടെന്നും യുഐഡിഎഐ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
എംആധാറിന്റെ പകർപ്പോ ആധാറിന്റെ ഡൗൺലോഡ് ചെയ്ത പകര്‍പ്പിനും നിയമസാധുതയുണ്ടെന്നിരിക്കെ പ്ലാസ്റ്റിക്കിൽ പ്രിന്റ് ചെയ്ത ആധാര്‍ കാര്‍ഡുകള്‍ വ്യാപാരികളിൽ നിന്ന് സ്വീകരിക്കുതെന്നാണ് യുഐഡിഎ നൽകുന്ന നിര്‍ദേശം. വ്യാപാരികൾ ഇതിന് 50 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ഈടാക്കുന്നതെന്നും ഇതൊരു ചതിക്കുഴിയാണെന്നും പ്രസ്താവനയിൽ യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.
ആധാര്‍ സ്മാര്‍ട്ടിന്റെ ആവശ്യമില്ലെന്നും ആധാർ ഉപയോഗത്തിന് ആധാര്‍ കാര്‍ഡിന്റെ പകർപ്പോ, എംആധാറോ മതിയെന്നും യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ നഷ്ടപ്പെട്ടാൽ https://eaadhaar.uidai.gov.in. എന്ന വെബ്സൈറ്റില്‍ നിന്ന് ആധാർ കാര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും യുഐഡിഎഐ ചെയര്‍മാന്‍ അജയ് ഭൂഷൺ പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. അനധികൃതമായി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും 2016ലെ ആധാര്‍ ആക്ട് പ്രകാരവും ക്രിമിനൽ കുറ്റമാണ്. തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും അജയ് ഭൂഷണ്‍ കൂട്ടിച്ചേർക്കുന്നു.