തൂത്തുക്കുടിയിൽ നഷ്ടപരിഹാരം നൽകി സർക്കാരിന് രക്ഷപ്പെടാനാവില്ല! പരിക്കേറ്റവരെ സന്ദർശിച്ച് കമൽ ഹാസൻ
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവരെ വെടിവെച്ച് കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.17 വയസ്സുള്ള പെണ്‍കുട്ടിയടക്കം 11 പേരെയാണ് പോലീസ് വെടിവെച്ച് കൊന്നത്. വെടിവെയ്പ്പ് തീര്‍ത്തും ആസൂത്രിതമാണ് എന്ന് തെളിയിക്കുന്ന വീഡിയോയും പുറത്ത് വന്നിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. എംകെ സ്റ്റാലിനും കമല്‍ഹാസനും രജനീകാന്തും അടക്കമുള്ളവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നു.
പരിക്കേറ്റ് തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ കഴിയുന്നവരെ മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. എന്നാല്‍ കമലിന്റെ സന്ദര്‍ശനം കാരണം രോഗികള്‍ ബുദ്ധിമുട്ടുകയാണ് എന്നും മടങ്ങിപ്പോകണം എന്നുമാണ് ആശുപത്രിയില്‍ കൂടി നിന്ന ബന്ധുക്കള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തൂത്തുക്കുടിയിലെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് കമല്‍ഹാസന്റെ പ്രതികരണം. അക്കാര്യം അറിയണം എന്നത് തന്റെ മാത്രം ആവശ്യമല്ല. തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും സമരക്കാരുടേയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഈ കമ്പനി അടച്ച് പൂട്ടുക തന്നെ വേണമെന്നും കമല്‍ പറഞ്ഞു.
നീതി ആവശ്യപ്പെട്ട് തൂത്തുക്കുടിയിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് കമല്‍ ഹാസന്‍ പറയുന്നു. വെടിവെപ്പ് അടക്കമുള്ള നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് സര്‍ക്കാരിന്റെ ഈ അനാസ്ഥയാണ്. പൗരന്മാര്‍ ക്രിമിനലുകളല്ല. സ്റ്റൈര്‍ലൈറ്റ് കാരണവും സര്‍ക്കാര്‍ കാരണവും ജീവന്‍ നഷ്ടപ്പെട്ട ആളുകളാണ് അവര്‍. എല്ലാവരും സമാധാനം പാലിക്കണമെന്നും കമല്‍ഹാസന്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചു.
Makkal Needhi Maiam chief Kamal Haasan meets people who were injured in #SterliteProtest yesterday, at General Hospital in #Thoothukudi pic.twitter.com/ZSCiaaERz0
— ANI (@ANI) May 23, 2018