ദേശീയ ജനസംഖ്യാ രജിസ്റ്റർ നിർത്തിവെക്കൂ: പ്രതിപക്ഷ യോഗത്തിൽ മുഖ്യമന്ത്രിമാരോട് ആഹ്വാനം..
ദില്ലി: ദേശീയ പൌരത്വ രജിസ്റ്ററിനെ എതിർക്കുന്ന 20 പ്രതിപക്ഷ പാർട്ടികൾ ദില്ലിയിൽ യോഗം ചേർന്നു. യോഗത്തിൽ പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാരും തങ്ങളുടെ സംസ്ഥാനത്ത് ദേശീയ പൌരത്വ രജിസ്റ്ററിന് അടിത്തറയാവുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലുമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചിട്ടുള്ളത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപി സഖ്യകക്ഷികളായ നിതീഷ് കുമാർ, മുഖ്യമന്ത്രിമാരായ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി എന്നിവരെ വെല്ലുവിളിച്ച് തിങ്കളാഴ്ചത്തെ യോഗത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഭാവിയിൽ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തുടച്ചുനീക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണവും ഇതുതന്നെയാണ്.

എന്നാൽ രാജ്യത്തുള്ള വിദേശികളെ പുറന്തള്ളുകയാണ് ദേശീയ പൌരത്വ രജിസ്റ്റർ കൊണ്ട് അർഥമാക്കുന്നതെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് മുസ്ലിങ്ങൾക്ക് എതിരായ നീക്കമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ദേശീയ പൌരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തിപ്പെട്ടതോടെ രാജ്യം മുഴുവൻ ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയ പൌരത്വ രജിസ്റ്ററോ ദേശീയ പൌരത്വ ഭേദഗതി നിയമമോ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് നവീൻ പട്നായിക്കും വൈഎസ് ജഗൻമോഹൻ റെഡ്ഡിയും വ്യക്തമാക്കിയിരുന്നു. എന്നാൽ നിതീഷ് കുമാർ ഇക്കാര്യത്തിൽ പാർട്ടി നിലപാട് സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയത്. ബിഹാറിൽ ദേശീയ പൌരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടതില്ലെന്നാണ് നിതീഷ് കുമാർ തിങ്കളാഴ്ച നിയമസഭയിൽ അറിയിച്ചത്. കഴിഞ്ഞ മാസം പശ്ചിമബംഗാളിൽ ദേശീയ പൌരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ നിർത്തിവെച്ചിരുന്നു. കേരളത്തിൽ നടപടികൾ നിർത്തിവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സമാന നിലപാട് സ്വീകരിക്കാൻ അദ്ദേഹം കത്തയച്ച് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications