14കാരിയുടെ 6 മാസമായ ഗര്‍ഭം അലസിപ്പിക്കാം, പക്ഷേ....
ദില്ലി: ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി വേണമെന്ന 14 കാരിയുടെ അപ്പീലില്‍ സുപ്രീം കോടതിയുടെ പച്ചക്കൊടി. പക്ഷേ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ പരിശോധന നടത്തി അനുമതി നല്‍കിയാല്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് കോടതി പെണ്‍കുട്ടിയോട് പറഞ്ഞിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. ഒരു ഡോക്ടറാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
അനില്‍ ആര്‍ ദാവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പെണ്‍കുട്ടിയുടെ അപ്പീല്‍ പരിഗണിച്ചത്. രണ്ട് പേരും വ്യത്യസ്ത അഭിപ്രായമാണ് ഇക്കാര്യത്തില്‍ പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയോട് പ്രസവിക്കണമെന്ന് പറയാനാവില്ല എന്നായിരുന്നു ദാവെയുടെ അഭിപ്രായം. എന്നാല്‍ കുര്യന്‍ ജോസഫ് മറിച്ച് അഭിപ്രായം പറഞ്ഞു.
ഇപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ അവസ്ഥ എന്താകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ഗര്‍ഭഛിദ്രം നടത്തിയത് കൊണ്ട് പീഡനത്തിന് ഇരയായ 14 കാരിക്ക് എന്തെങ്കിലും സഹായമാകുമോ എന്നും ചോദ്യം ഉയര്‍ന്നു. മാനസിക രോഗ വിദഗ്ധന്‍ ഉള്‍പ്പെടെ, വൈദ്യശാസ്ത്ര രംഗത്തെ മൂന്ന് വിദഗ്ധരുടെ പാനലിന് വിട്ടിരിക്കുകയാണ് ഈ വിഷയം.
ജൂലൈ 29ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ ഹാജരാക്കിയ ശേഷം വൈദ്യസംഘം പരിശോധനകകള്‍ നടത്തും. ഗര്‍ഭഛിദ്രത്തിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്.