സിൽവർ ലൈൻ പദ്ധതിയുടെ സർവെക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും
ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി നടത്തുന്ന സർവെക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. സർവെ നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരിൽ കുടിയൊഴിഞ്ഞ് പോകേണ്ടി വരുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിൽ നടത്തുന്ന സർവെ നിയമപരമല്ലെന്ന് പരാതിക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതിക്കെതിരെ എന്ത് എതിർപ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതേ സമയം പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനത്ത് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും ചർച്ച നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റെയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്ത സമ്മേളനത്തിൽ പിണറായി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കെ റെയിലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കലക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധിഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.












Click it and Unblock the Notifications