14കാരിക്ക് അയൽവാസികളുടെ ക്രൂർമർദ്ദനം; സംഭവം കേസായപ്പോൾ പുറത്തായത് മറ്റൊരു ക്രൂരകൃത്യത്തിന്റെ കഥ
തഞ്ചാവൂർ: അയൽവാസികളുടെ ക്രൂരമർദ്ദനത്തിന് ഇരയായ പെൺകുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ വെളിപ്പെട്ടത് മറ്റൊരു കൊടുംക്രൂരതയുടെ കഥ. തഞ്ചാവൂർ ജില്ലയിലെ തിരുവെയ്യാറിലാണ് സംഭവം. പെൺകുട്ടി പണവും ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് അയൽവാസികൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മരത്തിൽ കെട്ടിയിട്ടായിരുന്നു പീഡനം. അയൽക്കാരുടെ കണ്ണ് വെട്ടിച്ച് രക്ഷപെട്ട പെൺകുട്ടി പോലീസിനെ സമീപിച്ചപ്പോൾ പുറത്തായത് മറ്റൊരു പീഡന കഥയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

പിതാവിനോടൊപ്പം
14 കാരിയായ പെൺകുട്ടി മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവുമായി വഴക്കിട്ട കുട്ടിയുടെ മാതാവ് ഇവരുടെ സ്വന്തം വീട്ടിലേക്ക് പോയി. പെൺകുട്ടി പിതാവിനൊപ്പം നിൽക്കുകയായിരുന്നു. ഈ സമയം ഇവരുടെ അയൽക്കാരനായ കണ്ണൻ എന്ന യുവാവ് പെൺകുട്ടിയെ ശാരിരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അമ്മയോടെ പറയാൻ
അയൽവാസിയുടെ മോശം പെരുമാറ്റത്തിൽ ഭയപ്പെട്ട പെൺകുട്ടി വിവരം അമ്മയോട് പറയാനായി ശ്രമം നടത്തി. ഇതിനായി അയൽവാസിയായ മഹേന്ദ്രൻ എന്നയാളോട് അമ്മയെ വിളിക്കാനായി ഫോൺ നൽകുമോയെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ പെൺകുട്ടിക്ക് പോൺ നൽകാൻ മഹേന്ദ്രൻ വിസമ്മതിച്ചു.

ഫോൺ നഷ്ടമായെന്ന്
രാത്രിയോട് പെൺകുട്ടിയുടെ വീട്ടിലെത്തിയ മഹേന്ദ്രൻ തന്റെ ഫോൺ കാണാനില്ലെന്നും കുട്ടി അത് മോഷ്ടിച്ചതാണെന്നും ആരോപിച്ച് ബഹളം ഉണ്ടാക്കി. പെൺകുട്ടിയുടെ പിതാവിനെ ഇയാൾ തല്ലുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ച് പെൺകുട്ടിയുടെ പിതാവ് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇതോടെ പെൺകുട്ടി വീട്ടിൽ തനിച്ചായി.

ബന്ധുവിനൊപ്പം
പിറ്റേദിവസം മഹേന്ദ്രൻ ബന്ധുവായ ശിവകുമാറിനൊപ്പം കുട്ടിയുടെ വീട്ടിലെത്തി. ബലമായി പിടിച്ചുകൊണ്ടുപോയി മരത്തിൽ കെട്ടിയിട്ടു. കുട്ടിയെ ചാട്ടവാറുകൊണ്ട് തല്ലുകയും ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് പെൺകുട്ടിക്ക് നേരെ വീശുകയും ചെയ്തു. ഈ സമയം മറ്റൊരു അയൽവാസിയായ വിദ്യ എന്ന സ്ത്രീയെത്തി പെൺകുട്ടി തന്റെ 10000 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് ചെരുപ്പുകൊണ്ട് പെൺകുട്ടിയെ മർദ്ദിച്ചു.

ഒടുവിൽ രക്ഷപെട്ടു
ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ പെൺകുട്ടി ബോധരഹിതയായി. ഇതോടെ ഭയന്ന അയൽവാസികൾ വേഗം തന്നെ സ്ഥലംകാലിയാക്കി. ഇതിനിടയിൽ ബോധം തെളിഞ്ഞ പെൺകുട്ടി ഒരുവിധത്തിൽ രക്ഷപെടുകയും സമീപത്തുള്ള മരക്കൂട്ടത്തിനിടയിൽ ഒളിക്കുകയും ചെയ്തു. അതുവഴി കടന്നുപോയ ഒരാളുടെ സഹായത്തോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു. പിതാവെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മറ്റൊരു ക്രൂരകൃത്യം
സംഭവം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മറ്റൊരു ക്രൂരകൃത്യം പുറത്തറിയുന്നത്. ആറ് മാസങ്ങൾക്ക് മുൻപ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 16കാരനായ അയൽവാസിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച 16കാരനെയതിരെയും ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസി കണ്ണനെതിരെയും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ വിദ്യ, മഹേന്ദ്രൻ, ശിവകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications