സച്ചാര്‍ കമ്മിറ്റിയും സ്വാഹ! ഇന്ത്യന്‍ മുസ്ലിംകളുടെ കാര്യം കട്ടപൊക!!
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് 10 വര്‍ഷം പിന്നിട്ടിട്ടും മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി മാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ രേഖകള്‍. 2006 നവംബര്‍ 30നാണ് 403 പേജുള്ള റിപോര്‍ട്ട് സ
ദില്ലി: ഇന്ത്യന്‍ മുസ്ലിംകള്‍ പട്ടികജാതി, പട്ടികവര്‍ഗത്തേക്കാള്‍ പിന്നാക്കമാണെന്ന ഞെട്ടലുണ്ടാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടു. ഇന്നും മുസ്ലിംകളുടെ കാര്യത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. 2006 നവംബര്‍ 30നാണ് 403 പേജുള്ള സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.
ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് പഠിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറായിരുന്നു അധ്യക്ഷന്‍. രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം അദ്ദേഹം 403 പേജുള്ള റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
മുസ്ലിംകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ റിപോര്‍ട്ട് ഇത് പരിഹരിക്കാനാവശ്യമായ ശുപാര്‍ശകളും കൈമാറി. ഇന്ത്യന്‍ മുസ്ലിംകള്‍ പട്ടികജാതി, പട്ടികവര്‍ഗത്തേക്കാള്‍ മോശം സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നായിരുന്നു റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ജനസംഖ്യ അനുപാതമായി സര്‍ക്കാര്‍ സര്‍വീസിലോ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലോ മുസ്ലിംകള്‍ക്ക് പ്രാതിനിധ്യമില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഐഎഎസ്, ഐപിഎസ് പോലുള്ള പ്രധാന സ്ഥാനങ്ങളില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം കുറവാണ്. പോലിസ് സേനയില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിപോര്‍ട്ട് സമര്‍പ്പിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും ഈ അവസ്ഥകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2015ല്‍ പോലിസ് സേനയിലെ മുസ്ലിം സാന്നിധ്യം 7.63 ശതമാനമായിരുന്നെങ്കില്‍ 2013 ആയപ്പോള്‍ 6.27 ശതമാനമായി കുറയുകയായിരുന്നു. പിന്നീട് മതാടിസ്ഥാനത്തിലുള്ള പോലിസ് സേനാംഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
പ്രതിമാസ ആളോഹരി ചെലവ് മറ്റു മതസ്ഥരുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംകളുടേത് വളരെ കുറവാണ്. മുസ്ലിം പുരുഷന്‍മാരുടെ തൊഴില്‍ പ്രാതിനിധ്യത്തില്‍ നേരിയ വര്‍ധനവാണുണ്ടായത്. 2001ല്‍ 47.5 ശതമാനമുണ്ടായിരുന്ന തൊഴില്‍ പ്രാതിനിധ്യം 2011 ആയപ്പോള്‍ 49.5 ശതമാനമായി. മുസ്ലിം സ്ത്രീകളുടേതാവട്ടെ 14.1 ശതമാനത്തില്‍ നിന്നു 14.8 ആയി ഉയരുക മാത്രമാണ് ചെയ്തത്.
ഐഎഎസ്, ഐപിഎസ് മേഖലകളില്‍ യഥാക്രമം മൂന്നം നാലും ശതമാനമായിരുന്നു മുസ്ലിം പ്രാതിനിധ്യം. ഈവര്‍ഷം ജനുവരി ഒന്നിലെ കണക്ക് പ്രകാരം ഇത് 3.32 ഉം 3.19 ഉം ശതമാനമായെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കന്നു. 2001ലെ കാനേഷുമാരി പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 13.43 ശതമാനമാണ് മുസ്ലിംകള്‍. 2011ല്‍ ഇത് 14.2 ശതമാനമായിട്ടുണ്ട്. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചതിന് അനുസരിച്ച് തൊഴില്‍ പ്രാതിനിധ്യം കൂടിയിട്ടില്ല.