പ്രതിഷേധത്തിന് ഫലം.. കേന്ദ്ര അധ്യാപക നിയമന യോഗ്യതാ പരീക്ഷ 20 ഭാഷകളിൽ.. മലയാളത്തിലുമെഴുതാം
ദില്ലി: കേന്ദ്ര അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ നീക്കി മാനവവിഭവശേഷി മന്ത്രാലയം. യോഗ്യതാ പരീക്ഷയായ സി-ടെറ്റ്( സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) 20 ഭാഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുതാമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഇതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകും.
മുന്‍പ് നടത്തിയിരുന്നത് പോലെ തന്നെ എല്ലാ ഭാഷകളിലും സി-ടെറ്റ് പരീക്ഷ ഇത്തവണയും നടത്തുമെന്നും അക്കാര്യം പരീക്ഷ നടത്തുന്ന സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗ്ലാ, ഗാരോ, ഗുജറാത്തി, കന്നട, ഖാസി, മലയാളം, മണിപ്പൂരി, മറാത്തി, മിസോ, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ടിബറ്റന്‍, ഉര്‍ദു എന്നീ ഭാഷകളിലാണ് പരീക്ഷ എഴുതാനാവുക. മലയാളവും തമിഴും ഉള്‍പ്പെടെ ഉള്ള ഭാഷകളെ ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്നത് വിവാദത്തിന് വഴി തുറന്നിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ മാത്രം പരീക്ഷ നടത്താനായിരുന്നു കേന്ദ്ര തീരുമാനം.
ഈ തീരുമാനം വലിയ വിവാദത്തിന് വഴി തുറന്നു. തമിഴടക്കമുള്ള പ്രാദേശിക ഭാഷകളെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ് എന്നാരോപിച്ച് കനിമൊഴി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തുമായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 16നാണ് പരീക്ഷ നടക്കുന്നത്. രാജ്യത്ത് 92 നഗരങ്ങളില്‍ പരീക്ഷയെഴുതാം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകളുണ്ടാവുക.












Click it and Unblock the Notifications