സോഷ്യൽ മീഡിയ പരാതികൾ പരിഹരിക്കാൻ സർക്കാർ സംവിധാനം; 3 മാസത്തിനുള്ളിൽ സമിതി
ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി മുതൽ സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം.
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്പനികൾക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയിൽ പറയുന്നു. ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സർക്കാർ 2021ൽ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്പനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ആണ് ഇപ്പോൾ ചട്ടം ഭേദഗതി ചെയ്തത്.

കേന്ദ്ര സർക്കാർ നിയമിക്കുന്ന സമിതി ആയിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികൾ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളിൽ സമിതി നിലവിൽ വരും. ചെയർപേഴ്‌സനടക്കം ഈ സമിതിയിൽ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും എന്നാണ് വിവരം.
നിലവിൽ സാമൂഹിക മാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. കമ്പനികൾ പരാതികൾ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തിൽ കമ്പനികൾ പരിഹാരം കാണണമെന്നും ഭേദഗതിയിൽ പറയുന്നു. ഇത്തരം സംവിധാനങ്ങളിൽ വരുന്ന തീർപ്പുകളിൽ പരാതിക്കാരന് തൃപ്തിയില്ലെങ്കിൽ സർക്കാർ നിയമിച്ച സമിതിയെ സമീപിക്കാം.
ഇന്ത്യൻ നിയമങ്ങൾക്ക് കീഴിൽ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിൻറെ ഭാഗമായാണ് നടപടി. ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാർ തലത്തിൽ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികൾ നടപ്പാകുക. ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകൾ കൊണ്ടു വരുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications