'അവര്‍ എന്‍റെ താടി എടുത്തുകളയുമെന്ന് പറഞ്ഞു'; യുപി പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ഒമര്‍
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന്‍റെ പലയിടത്തും പോലീസിന്‍റെ ക്രൂരമായ നടപടികളാണ് നേരിടേണ്ടി വന്നത്. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ 7 മണിക്കൂറോളമാണ് കസ്റ്റഡിയില്‍ വച്ചതെങ്കില്‍ ദില്ലിയില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയത്.
പ്രതിഷേധം ഏറ്റവും കൂടുതല്‍ മരണത്തിന് ഇടയാക്കിയ ഉത്തര്‍പ്രദേശില്‍ സാമൂഹ്യപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും കൂട്ടത്തോടെ പോലീസ് പിടിച്ചു കൊണ്ടുപോവുകയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതിനിടെയാണ് യുപി പോലീസില്‍ നിന്നുള്ള ക്രൂരമായ അനുഭവം തുറന്ന് പറഞ്ഞ് ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ ഉത്തര്‍പ്രദേശ് കറസ്പോണ്ടന്‍റ് റാഷിദ് ഒമര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ദുരനുഭവങ്ങള്‍
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് യുപി പോലീസില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഒമര്‍ റാഷിദ് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു സിറ്റി റെസ്റ്റോറന്‍റില്‍ ഇരുന്ന അന്നത്തേക്കുള്ള വാര്‍ത്തകള്‍ തയ്യാറാക്കുമ്പോഴായിരുന്നു യൂണിഫോമില്‍ അല്ലാത്ത ഒരു സംഘം പോലീസ് എത്തി പിടിച്ചുകൊണ്ടുപോയതെന്ന് റാഷിദ് പറയുന്നു.
ജോലിക്കിടയില്‍
'ഹോട്ടലില്‍ ആരുടെയോ വൈഫൈയില്‍ വെച്ച് ജോലി ചെയ്യുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് സാധാരണ വസ്ത്രം ധരിച്ച നാലോ അഞ്ചോ പേര്‍ അവിടെ എത്തിയത്. അവര്‍ എന്നോടും സുഹൃത്തിനോടും സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം സുഹൃത്തിനോടും തന്നോടും ജീപ്പിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു'-ഒമര്‍ റാഷിദ് പറയുന്നു.
ക്രൂരമായി മര്‍ദ്ദിച്ചു
മാധ്യമപ്രവര്‍ത്തകനാണെന്ന് അവരെ അറിയിച്ചെങ്കിലും കൂടെ ചെല്ലണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. പിടിച്ചു കൊണ്ടുപോയ ഞങ്ങളെ പിന്നീട് അവര്‍ ലോക്കപ്പിലടക്കുകയും കയ്യിലുണ്ടായിരുന്നു വസ്തുക്കളെല്ലാം പിടിച്ചു വാങ്ങുകയും ചെയ്തു. യുപിയിലെ അക്രമണങ്ങളില്‍ എന്‍റെ സുഹൃത്തിന് പങ്കുണ്ടെന്ന് ആരോപിച്ച പോലീസ് അവനെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
താടി എടുത്തുകളയുമെന്ന് പറഞ്ഞു
അവരോട് ഞാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ എന്നോട് നിശബ്ദമാവാനും മാധ്യമപ്രവര്‍ത്തനം മറ്റെവിടെയെങ്കിലും കൊണ്ടുകളയാനു അവരെന്നോട് പറഞ്ഞു. എനിക്കെതിരേയുള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീട് വീണ്ടും വണ്ടിയില്‍ കയറ്റി അതിര്‍ത്തിയിലേക്ക് കൊണ്ടുപോവുയും എന്‍റെ താടി എടുത്തുകളയുമെന്നും യുപി പോലീസ് പറഞ്ഞതായി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ റാഷിദ് വ്യക്തമാക്കുന്നു.
പോലീസിന്‍റെ പിടിച്ചു കൊണ്ടുപോവല്‍
പിന്നീട് ഉന്നത തലങ്ങളില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിജിപി ഒപി സിംഗും വിളിച്ചതിനെ തുടര്‍ന്നാണ് ഒമര്‍ റാഷിദിനെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ നിരവധി സാമൂഹ്യപ്രവര്‍ത്തകരേയും പോലീസ് പിടിച്ചു കൊണ്ടുപോയിട്ടുണ്ട്. അഭിഭാഷകന്‍ മൊഹദ് ഷൊയ്ബ്, മുന്‍ ഐപിഎസ് ഓഫീസറും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ആര്‍ ദരപുരി തുടങ്ങിയവര്‍ക്കെതിരെയൊക്കെ പോലീസ് നടപടിയുണ്ടായിട്ടുണ്ട്.
യുപിയില്‍ 11 മരണം
അതേസമയം,പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ബിജ്നോര്‍, സംഭാര്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പൂര്‍, വാരണാസി എന്നിവിടങ്ങളിലാണ് മരണങ്ങല്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് നടത്തിയ വെടിവെപ്പിലല്ല ഈ മരണങ്ങള്‍ ഒന്നും ഉണ്ടായതല്ലെന്നാണ് സംസ്ഥാന പോലീസ് മേധാവ് ഡജിപി ഒപി സിങ് അവകാശപ്പെടുന്നത്.
21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനം
പ്രതിഷേധങ്ങള്‍ ശക്തമായതോടെ 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്യുകയും കൂടുതല്‍ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ അക്രമാസക്തമായ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റുമുട്ടല്‍
പ്രതിഷേധക്കാര്‍ പലയിടത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ബുലന്ത് ഷെങറില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ബഹൈച്ചി, ഫിറോസാബാദ്, ഹാംപൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അക്രമാസക്തമായി.
'അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചത്', കേന്ദ്രത്തിനെതിരെ ഉമ്മൻ ചാണ്ടി!
ബ്രാന്‍ഡ് മോദിക്ക് ഒന്നും സംഭവിക്കില്ല, പൗരത്വ നിയമം തിരിച്ചടിയാവില്ലെന്ന് പ്രശാന്ത് കിഷോര്‍