'കൈയ്യിലും കാലിലും വിലങ്ങ് വെച്ചു,അഴിച്ചത് അമൃത്സറിൽ എത്തിയപ്പോൾ മാത്രം';ഇന്ത്യക്കാരന്റെ വെളിപ്പെടുത്തൽ
അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുടെ വെളിപ്പെടുത്തലിൽ വിവാദം. തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്നാണ് ഇന്ത്യക്കാർ പറയുന്നത്. പഞ്ചാബിലെ അമൃത്സർ എയർപോർട്ടിൽ എത്തിയപ്പോൾ മാത്രമാണ് ഇത് അഴിച്ചതെന്നും ഇവർ വെളിപ്പെടുത്തി. സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിച്ചതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ത്യക്കാരുടെ വെളിപ്പെടുത്തൽ.
'കൈയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഉണ്ടായിരുന്നു. അമൃത്സർ എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് ഈ വിലങ്ങുകൾ അഴിച്ചുമാറ്റിയത്', പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിംഗ് പറഞ്ഞു. ജനുവരി 24 നാണ് ഇദ്ദേഹത്തെ യുഎസ് ബോർഡർ പട്രോൾ സംഘം പിടികൂടുന്നത്.തന്നെ ഒരു ഏജന്റ് ചതിക്കുകയായിരുന്നുവെന്ന് ജയ്സാൽ സിംഗ് പറഞ്ഞു.

'30 ലക്ഷമാണ് ഏജന്റിന് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ജുലൈയിലാണ് ഞാൻ ബ്രസീസിലിൽ എത്തിയത്. യുഎസിലേക്ക് ഫ്ലൈറ്റ് ഉടൻ ഉണ്ടെന്ന് അറിയിച്ചെങ്കിലും ഉണ്ടായില്ല.ഒടുവിൽ അനധികൃത മാർഗത്തിലൂടെ അതിർത്തി കടക്കേണ്ടി വന്നു. ബ്രസീലിൽ ഏകദേശം 6 മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് താൻ യുഎസിലേക്ക് കടന്നത്. എന്നാൽ യുഎസ് ബോർഡർ പട്രോൾ സംഘം തന്നെ പിടികൂടുകയായിരുന്നു.
11 ദിവസത്തോളമാണ് താൻ കസ്റ്റഡിയിൽ കിടന്നത്. നാട്ടിലേക്ക് നാടുകടത്തുകയാണെന്ന് തനിക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നാണ് കരുതിയത്. ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് പിന്നീടൊരു പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു',ജയ്സാൽ സിംഗ് പറഞ്ഞു. വലിയ തുക കടമെടുത്താണ് ജയ്സാലിനെ അമേരിക്കയിലേക്ക് അയച്ചതെന്നും നാടുകടത്തുന്നുണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും കുടുംബം പറഞ്ഞു.
അതേസമയം ജയ്സാൽ സിംഗ് മാത്രമല്ല യുഎസിലേക്ക് പോകാൻ പലരും ഭീമമായ തുകയാണ് വായ്പയെടുത്തത്. നാടുകടത്തപ്പെട്ടതോടെ ഇനി എന്തും ചെയ്യും എന്നറിയാതെ ആശയങ്കയിലാണ് പലരും. സർക്കാർ സഹായം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം അമേരിക്കയിൽ നിന്നും ഇന്ത്യക്കാരെ നാടുകടത്തുന്ന നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടണമെന്നും പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ എത്തിയത്. 108 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാക്കവരുമാണ്. 4 വയസുള്ള ഒരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 33 പേർ വീതവും പഞ്ചാബിൽ നിന്നുള്ള 30 പേർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 3 പേർ , ചത്തീസ്ഗഡിൽ നിന്നുള്ള രണ്ട് പേർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications