യുപിഐ സേവനത്തിന് എംഡിആർ ഏർപ്പെടുത്തിയ നീക്കം; നേട്ടം കാർഡ് കമ്പനികൾക്കോ? കൂടുതലറിയാം

ന്യൂഡൽഹി: വർഷങ്ങളായി യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് സമാനതകളില്ലാത്ത സൗകര്യമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നത്. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പ്രത്യേക ഇടപാട് ഫീസ് കാണിക്കാതെ തൽക്ഷണം പണം കൈമാറാൻ യുപിഐ ഇതുവരെ സഹായിച്ചു.

രാജ്യത്ത് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനാവില്ലെന്ന് കേന്ദ്രം; അതിന് മുകളിലോ?
രാജ്യത്ത് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനാവില്ലെന്ന് കേന്ദ്രം; അതിന് മുകളിലോ?

ഹോട്ടൽ ബില്ലുകൾ, പലചരക്ക് സാധനങ്ങളുടെ ബിൽ, ടാക്‌സി വാടക, വലിയ ഓൺലൈൻ പർച്ചേസുകൾ തുടങ്ങി എല്ലാത്തിനും ഒരേ ക്യുആർ കോഡ് ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്ന രീതിയിൽ യുപിഐ സാധാരണ ജീവിതത്തിന്റെ ഭാഗമായി മാറി. എന്നാൽ ഈ വരുന്ന ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ചില മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആർ ബാധകമാകും.

upi

യോഗ്യരായ വ്യാപാരികളായിരിക്കും ഈ ചാർജ് നൽകേണ്ടത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കില്ല. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് എംഡിആർ പരമാവധി 300 രൂപയായിരിക്കും. ചില പ്രത്യേക മേഖലകളിൽ 5 രൂപയുടെ ഫ്ലാറ്റ് എംഡിആർ ആയിരിക്കും. ക്യാപിറ്റൽ മാർക്കറ്റ് ഇടപാടുകൾക്ക് 0.02 ശതമാനം നിരക്കും പരമാവധി 300 രൂപ എന്ന പരിധിയും ബാധകമാകും. വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും. ഇളവിന് കീഴിൽ വരുന്ന ചെറുകിട വ്യാപാരികൾക്കും സാധാരണ എംഡിആർ ബാധകമാകില്ല. ഈ ചാർജ് ഉപഭോക്താക്കൾക്ക് കൈമാറരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ഒരു ചോദ്യം ഉയരുകയാണ്. യുപിഐക്ക് എംഡിആർ ഏർപ്പെടുത്തേണ്ടത് ശരിക്കും ആവശ്യമായിരുന്നോ? ബാങ്കിംഗ് സംവിധാനത്തിനും ബിസിനസുകൾക്കും സർക്കാരിനും യുപിഐ ഇതിനകം വലിയ സാമ്പത്തിക ലാഭവും കാര്യക്ഷമതയും നൽകിയിട്ടുണ്ടെന്നാണ് പലരും വാദിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ യുപിഐക്ക് ചാർജ് ഈടാക്കേണ്ട കാര്യമില്ലെന്നും അക്കൂട്ടർ വാദിക്കുന്നു.

ഭൗതികമായി പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവും ഡിജിറ്റൽ പേയ്മെന്റുകൾ നൽകുന്ന വിപുലമായ സാമ്പത്തിക നേട്ടങ്ങളും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആരും യുപിഐക്ക് പണം നൽകുന്നില്ലെങ്കിൽ യുപിഐയുടെ പ്രവർത്തനച്ചെലവ് ആരാണ് വഹിക്കുന്നത് എന്ന മറ്റൊരു ചോദ്യവും ഉയരുന്നു.

പുതിയ സംവിധാനം എല്ലാ യുപിഐ ഉപയോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നതല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരാൾ സുഹൃത്തിന് 5,000 രൂപ യുപിഐ വഴി അയച്ചാൽ അതിന്റെ 0.4 ശതമാനം അധികമായി നൽകേണ്ടിവരില്ല. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരും. പുതിയ എംഡിആർ പ്രധാനമായും വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള പണമിടപാടുകൾക്കാണ് ബാധകമാകുന്നത്.

ഉദാഹരണത്തിന്, പുതിയ സാധാരണ നിരക്ക് പ്രകാരം യോഗ്യനായ ഒരു വ്യാപാരി 10,000 രൂപയുടെ യുപിഐ പേയ്മെന്റ് സ്വീകരിച്ചാൽ 40 രൂപ എംഡിആർ നൽകേണ്ടിവരും. 20,000 രൂപയുടെ ഇടപാടിന് 80 രൂപയായിരിക്കും എംഡിആർ. 75,000 രൂപയ്ക്ക് 0.4 ശതമാനം കണക്കാക്കിയാൽ 300 രൂപ വരും. അതിനുശേഷം ഇടപാട് തുക എത്ര ഉയർന്നാലും എംഡിആർ 300 രൂപയിൽ കൂടില്ല.

റെയിൽവേ, ഇന്ധനം, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ ചില മേഖലകൾക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. നിശ്ചിത ഇടപാടുകൾക്ക് 5 രൂപയുടെ ഫ്ലാറ്റ് എംഡിആർ ഉൾപ്പെടെയുള്ള നിരക്കുകളാണ് അവിടെ ബാധകമാകുക. ക്യാപിറ്റൽ മാർക്കറ്റ് ഇടപാടുകൾക്ക് 0.02 ശതമാനം എംഡിആറും പരമാവധി 300 രൂപ എന്ന പരിധിയും ഉണ്ടായിരിക്കും.

യുപിഐ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്നും MDR ഉപഭോക്താവിന്റെ ബില്ലിൽ നേരിട്ട് കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ പുതിയ എംഡിആറിനെനെ യുപിഐ നികുതി എന്ന് വിളിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാം. ഇത് എല്ലാ യുപിഐ ഉപയോക്താക്കളിൽ നിന്നും നേരിട്ട് ഈടാക്കുന്ന പുതിയ നികുതിയല്ല. വ്യാപാരിയിൽ നിന്ന് ഈടാക്കുന്ന പേയ്മെന്റ് ഫീസാണ്.

സീറോ എംഡിആർ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു. 2020 ജനുവരിക്ക് മുമ്പ് യുപിഐ വ്യാപാരി ഇടപാടുകൾക്ക് എംഡിആർ ബാധകമായിരുന്നു. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പിന്നീട് കേന്ദ്രസർക്കാർ യുപിഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എംഡിആർ പൂജ്യമായി നിശ്ചയിച്ചു.

2021-22 സാമ്പത്തിക വർഷത്തിൽ യുപിഐ, റുപേ പ്രോത്സാഹന പദ്ധതികൾക്കായി സർക്കാർ 1389 കോടി രൂപ നൽകി. 2022-23ൽ ഇത് 2,210 കോടി രൂപയും 2023-24ൽ 3,631 കോടി രൂപയുമായി. 2024-25 സാമ്പത്തിക വർഷത്തിൽ ചെറുകിട വ്യാപാരികളുമായി ബന്ധപ്പെട്ട കുറഞ്ഞ തുകയിലുള്ള യുപിഐ ഇടപാടുകൾക്ക് 1500 കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകരിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ സീറോ എംഡിആർ സംവിധാനം പിന്തുണയ്ക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. യുപിഐ സംവിധാനത്തിന്റെ വാർഷിക പ്രവർത്തനച്ചെലവ് ഏകദേശം 20,700 കോടി രൂപയാണെന്ന് വ്യവസായ മേഖലയിലെ കണക്കുകൾ ഉദ്ധരിച്ച് പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി ഓൺ ഫിനാൻസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ യുപിഐ പ്രവർത്തിപ്പിക്കാൻ ചെലവുണ്ടോ എന്നത് മാത്രമല്ല പ്രധാന ചോദ്യം. തീർച്ചയായും ചെലവുണ്ട്. എന്നാൽ യുപിഐയുടെ പ്രവർത്തനച്ചെലവിനെ മാത്രം പരിഗണിക്കണമോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. ഡിജിറ്റൽ പേയ്മെന്റുകൾ പണം ഉപയോഗിക്കുന്നതിനുള്ള ചില ചെലവുകൾ ഒഴിവാക്കുന്നുണ്ട്. കറൻസി അച്ചടിക്കണം. അത് കൊണ്ടുപോകണം, സൂക്ഷിക്കണം, എണ്ണണം, കണക്കുകൾ ഒത്തുനോക്കണം, സുരക്ഷിതമാക്കണം, കേടായാൽ മാറ്റിസ്ഥാപിക്കണം.

ഭൗതിക പണം കൈകാര്യം ചെയ്യുന്നതിന് വലിയ ചെലവുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കുന്നതിനുള്ള സുരക്ഷാ ചെലവ് മാത്രം 4,984.80 കോടി രൂപയായിരുന്നുവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് പറയുന്നു. പണം കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മറ്റ് ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

ഡിജിറ്റൽ പേയ്മെന്റുകൾ മൂലം പണത്തിന്റെ ഉപയോഗം കുറയുന്നുവെങ്കിൽ യുപിഐയുടെ സാമ്പത്തിക നേട്ടം പേയ്മെന്റ് നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ബാങ്കുകൾക്ക് ഭൗതിക പണം കൈകാര്യം ചെയ്യേണ്ടത് കുറയുന്നതിനാൽ ചെലവ് കുറയാം. വ്യാപാരികൾക്ക് പണം ശേഖരിക്കുകയും എണ്ണുകയും കണക്കുകൾ ഒത്തുനോക്കുകയും ചെയ്യുന്നത് എളുപ്പമാകും.

ഉപഭോക്താക്കൾക്കും സമയം ലാഭിക്കാനും കൂടുതൽ കാര്യക്ഷമമായി ഇടപാടുകൾ നടത്താനും കഴിയും. ഇടപാടുകൾ കൂടുതൽ വ്യക്തമായി രേഖപ്പെടുത്തുന്നതിനും സമ്പദ്ഘടന കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിനും ഇതിലൂടെ ഗുണമുണ്ടാകാം.

നേട്ടമുണ്ടാക്കുക കാർഡ് കമ്പനികളോ?

യുപിഐ വരുന്നതിന് മുൻപ് ഉപഭോക്താക്കൾ കാർഡുകളെയും സാധാരണ കറൻസികളെയും തന്നെയാണ് ആശ്രയിച്ചിരുന്നത്. അവിടേക്കാണ് യുപിഐ വരുന്നത്. വിസ, മാസ്‌റ്റർകാർഡ് പോലുള്ള അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന വലിയ വിപണി യുപിഐയുടെ വളർച്ചയോടെ ഏറെ ചുരുങ്ങിയിരുന്നു. അവിടെയാണ് പുതിയ എംഡിആർ പ്രസക്തമാവുന്നത്.

യുപിഐ ഇടപാടിന് ഫീസ്; വ്യാപാരികള്‍ക്കുള്ള ഇടപാടില്‍ 0.4% എംഡിആര്‍ ചാര്‍ജ്, പുതിയ നിര്‍ദേശം
യുപിഐ ഇടപാടിന് ഫീസ്; വ്യാപാരികള്‍ക്കുള്ള ഇടപാടില്‍ 0.4% എംഡിആര്‍ ചാര്‍ജ്, പുതിയ നിര്‍ദേശം

എംഡിആർ ചുമത്തിയ സാഹചര്യത്തിൽ വലിയ ഇടപാടുകൾക്ക് ഇനി മുതൽ ആളുകൾ നേരിട്ട് കാർഡുകളിലേക്ക് കടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെയെങ്കിൽ പുതിയ നീക്കം കാർഡ് കമ്പനികൾക്ക് ഗുണകരമായേക്കും. എന്നാലും ഭാവിയിൽ യുപിഐ സംവിധാനത്തിൽ എന്തൊക്കെ മാറ്റങ്ങൾ ആവും വരികയെന്ന് ഇപ്പോൾ തറപ്പിച്ചു പറയാൻ കഴിയാത്ത സാഹചര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+