രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി നരേന്ദ്ര മോദി; സത്യപ്രതിജ്ഞ ശനിയാഴ്ച, എൻഡിഎയുടെ നിർണായക യോഗം വൈകീട്ട്
ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയോടായാണ് മോദി രാഷ്ട്രപതിഭവനിലെത്തിയത്. മോദിയുടെ രാജി സ്വീകരിച്ച രാഷ്ട്രപതി അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ മോദിയോട് ആവശ്യപ്പെട്ടു. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും എന്നാണ് വിവരം. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350-ാം വാർഷികം ആണ് ശനിയാഴ്ച. അന്ന് തന്നെ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഇന്ത്യ സഖ്യവും സർക്കാർ രൂപീകരണ സാധ്യതകൾ തേടുന്നുണ്ട്. ഈ സാഹചര്യത്തിൽ ചടങ്ങുകൾ വൈകിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് എൻഡിഎ നേതാക്കളുടെ യോഗം മോദിയുടെ അധ്യക്ഷതയിൽ ചേരും. നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ഇരുപാർട്ടികളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

ഇക്കുറി കണക്കുകൂട്ടലുകൾ പാടെ തകർന്ന നിലയിലാണ് ബിജെപി സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നത്. 370 സീറ്റ് ബിജെപി തനിച്ച് നേടുമെന്നും 400 സീറ്റ് എൻഡിഎ സ്വന്തമാക്കുമെന്നും അവകാശപ്പെട്ടായിരുന്നു മോദിയും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. എന്നാൽ ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് ബിജെപിയും എൻഡിഎയും നേരിട്ടത്. കേവലഭൂരിപക്ഷമായ 272 എന്ന മാന്ത്രിക സംഖ്യ തൊടാൻ പോലും ബി ജെ പിക്ക് സാധിച്ചില്ല. എൻ ഡി എയ്ക്ക് ആകെ ലഭിച്ചത് 291 സീറ്റുകളാണ്. അതായത് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ മൂന്നാം മോദി സർക്കാർ സാധ്യമാകില്ലെന്ന് സാരം.
16 സീറ്റുള്ള ടി ഡി പിയും 12 സീറ്റുള്ള ജെ ഡി യുവുമാണ് നിലവിൽ കിംഗ് മേക്കർ. ഈ പാർട്ടികളുടെ നിലപാടായിരിക്കും എൻ ഡി എയിൽ നിർണായകമാകുക. നിതീഷിന്റേയും ചന്ദ്രബാബു നായിഡുവിന്റേയും പിന്തുണ ഉറപ്പാക്കാൻ ഫലം വന്നതിന് പിന്നാലെ തന്നെ അമിത് ഷാ ഇരുവരേയും ബന്ധപ്പെട്ടിരുന്നു. അതേസമയം ഇന്ത്യ സഖ്യവും ഇരു നേതാക്കളുമായും ചർച്ച നടത്തിയെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. 238 സീറ്റുകളാണ് സഖ്യത്തിന് ഉള്ളത്.
അതേസമയം വിലപേശൽശേഷി കൂടിതയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം അടക്കം ആവശ്യപ്പെടാനാണ് ടിഡിപിയുടെ നീക്കമെന്നാണ് സൂചന.കൂടുതൽ മന്ത്രി സ്ഥാനങ്ങളും സ്പീക്കർ പദവിയും ആവശ്യപ്പെട്ടേക്കും. ഇനി നേതൃത്വം വഴങ്ങിയില്ലെങ്കിൽ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എംപിമാരെ പിളർത്തി എൻഡിഎയ്ക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നീക്കവും നടത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ജെഡിയു ഇതുവരേയും മനസ് തുറന്നിട്ടില്ല. പ്രധാനമന്ത്രി മോഹം ലക്ഷ്യം വെച്ച് പ്രതിപക്ഷ സഖ്യത്തിന് കരുനീക്കിയ നിതീഷ് കുമാർ ചെറിയ പദവികളിൽ ഒതുങ്ങാൻ തയ്യാറാകില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇന്ന് വൈകീട്ട് ചേരുന്ന എൻഡിഎ യോഗത്തോടെ അടുത്തത് വീണ്ടും മോദി സർക്കാരോ അതോടെ 'ഇന്ത്യ'സർക്കാരോ എന്നത് സംബന്ധിച്ച ചിത്രം ഏകദേശം തെളിയും.












Click it and Unblock the Notifications