കശ്മീരിൽ ടൂറിസ്റ്റുകൾ പരിഭ്രാന്തിയിൽ; വിമാനത്താവളത്തിൽ വൻ തിരക്ക്, കൂടുതൽ വിമാന സർവ്വീസിന് നീക്കം!
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ ഉൾപ്പെടെ പ്രധാന യാത്ര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക്. അമര്‍നാഥ് തീര്‍ത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് തിരക്ക്. വിനോദ സഞ്ചാരികളെല്ലാം പരിഭ്രാന്തിയിലാണ്.
ടിക്കറ്റ് പോലും എടുക്കാതെയാണ് പലരും വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ വിമാന സർവ്വീസ് നടത്താനും അധികൃതർ തയ്യാറെടുക്കുന്നുണ്ട്. അമര്‍നാഥ് യാത്രാ പാതക്കടുത്ത് നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളും കണ്ടെടുത്തിയിരുന്നു.

പാകിസ്താന്റെ പിന്തുണയോടെ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അമർനാഥ് തീർത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തിയിലാണ്.
ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നീ വിമാനക്കമ്പനികള്‍ ജമ്മു കശ്മീരിലേക്കും തിരിച്ചും ഉള്ള ഫ്‌ളൈറ്റുകളുടെ കാന്‍സലേഷന്‍ ചാര്‍ജും റീഷെഡ്യൂൾ ചാർജും താൽക്കാലികമായി വേണ്ടെന്ന് വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കിയിരുന്നു.
അമര്‍നാഥ് പാതയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.












Click it and Unblock the Notifications