മന്ത്രിസഭയിലെ രണ്ടാമന്‍ ബിജെപിയിലേക്ക്, ടിആര്‍എസ് പിളര്‍പ്പിലേക്ക്? തെലങ്കാനയില്‍ കെസിആറിന് ചലഞ്ച്
ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ പൊളിക്കാന്‍ നീക്കം സജീവമാക്കി ബിജെപി. മന്ത്രിസഭയിലെ രണ്ടാമന്‍ എടേല രാജേന്ദര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. രാജേന്ദര്‍ ടിആര്‍എസ്സില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. നേരത്തെ ഹൈദരാബാദ് കോര്‍പ്പറേഷനില്‍ അമ്പരിപ്പിച്ച മുന്നേറ്റം ബിജെപി നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ടിആര്‍എസ്സിനെ ബിജെപി ഞെട്ടിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ വിജയിച്ച് വരുന്നുവെന്ന സൂചനകളാണ് തെലങ്കാനയില്‍ നിന്ന് ലഭിക്കുന്നത്.
സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

മന്ത്രിസഭയിലെ രണ്ടാമന്‍
കെ ചന്ദ്രശേഖര്‍ റാവുവിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു രാജിവെച്ച എടേല രാജേന്ദര്‍. മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും നിയമസഭയില്‍ നിന്നുമാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. നാല് ദിവസം മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ രാജേന്ദര്‍ കണ്ടിരുന്നു. അതിന് പിന്നാലെ തന്നെ രാജേന്ദര്‍ കളം മാറ്റി ചവിട്ടുമെന്ന സൂചന ലഭിച്ചിരുന്നു.

ഭൂമി തട്ടിപ്പ് കേസ്
ചന്ദ്രശേഖര റാവുവുമായി രാജേന്ദര്‍ ഇടഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി തട്ടിപ്പ് കേസില്‍ മന്ത്രിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു. അതുവരെ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു രാജേന്ദര്‍. അമിത് ഷായാണ് രാജേന്ദറിന്റെ പാര്‍ട്ടിയില്‍ എത്തിച്ചതെന്ന് സൂചനയുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. മെയ് രണ്ടിന് മന്ത്രിസ്ഥാനം രാജേന്ദര്‍ രാജിവെച്ചിരുന്നു. ഹൈദരാബാദില്‍ സര്‍ക്കാര്‍ ഭൂമി മന്ത്രി കൈയ്യേറിയെന്നായിരുന്നു പരാതി.

തെലങ്കാന സമരം
കെസിആര്‍ വളരെ വിശ്വസ്തനായി കണ്ടിരുന്ന നേതാവായിരുന്നു രാജേന്ദര്‍. തെലങ്കാന സമരത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം, ടിആര്‍എസ്സിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 2019ല്‍ ആരോഗ്യ മന്ത്രിയായും അദ്ദേഹത്തെ കെസിആര്‍ നിയോഗിച്ചിരുന്നു. അച്ചംപേട്ടയിലും ഹഖിംപേട്ടയിലും ഇയാള്‍ ഭൂമി തട്ടിയെടുത്തെന്ന് കണ്ടതോടെ കെസിആര്‍ കൈവിടുകയായിരുന്നു. രാജേന്ദര്‍ കുടുംബത്തിന്റെ കമ്പനിയായ ജമുന ഹാച്ചറീസായിരുന്നു ഈ തട്ടിപ്പിന് പിന്നില്‍. 66 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്.

അമിത് ഷായുടെ ഗെയിം?
ബംഗാളില്‍ വലിയ നേതാക്കള്‍ ബിജെപിയിലേക്ക് വന്നതാണ് അവരെ നല്ലൊരു നിലയിലേക്ക് എത്തിച്ചത്. മുഖ്യ പ്രതിപക്ഷമാക്കി ബിജെപിയെ മാറ്റിയതും ആ തന്ത്രമായിരുന്നു. മുകുള്‍ റോയിയെ തൃണമൂലില്‍ നിന്ന് എത്തിച്ചത് അമിത് ഷായായിരുന്നു. തെലങ്കാനയില്‍ എടേല രാജേന്ദറിനെ ഉപയോഗിച്ചും അതേ തന്ത്രം പയറ്റാനാകും ബിജെപി ശ്രമിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ഈ സമയത്തിനുള്ളില്‍ ടിആര്‍എസ്സില്‍ നിന്ന് മികച്ച നേതാക്കള്‍ ബിജെപിയിലെത്തിയാല്‍ തെലങ്കാന പിടിക്കുക എളുപ്പമാകും.

ഇനിയും നേതാക്കള്‍
കോണ്‍ഗ്രസ് നേതാവ് കൊണ്ഡ വിശ്വേശര റെഡ്ഡിയും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ജൂണ്‍ എട്ടിനാവും ചേരുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഹുസുരാബാദ് സീറ്റില്‍ ഇതോടെ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടെ രാജേന്ദറിന്റെ ഭാര്യ ജമുന റെഡ്ഡി മത്സരിക്കുമെന്നാണ് സൂചന. ഇവിടെ നിന്നാണ് രാജേന്ദര്‍ ആറ് തവണ വിജയിച്ചത്. സ്ത്രീകളുടെ വോട്ട് കൂടി നേടിയെടുക്കുന്നതിനാണ് രാജേന്ദര്‍ ഈ തന്ത്രം ഉപയോഗിക്കുന്നത്. ടിആര്‍എസ് രാജേന്ദറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

കെസിആര്‍ പ്രതിരോധത്തില്‍
കെസിആറിനെതിരെ വന്‍ ആരോപണങ്ങളും എടേല ഉന്നയിക്കുന്നുണ്ട്. ചില ഭൂവുടമകള്‍ക്ക് നൂറ് കണക്കിന് ഏക്കര്‍ സ്ഥലം നല്‍കാനായിരുന്നു കെസിആറിന്റെ തീരുമാനം. സര്‍ക്കാരിന്റെ റൈതു ബന്ധു പദ്ധതിയിലൂടെയായിരുന്നു ഈ നീക്കം. അത് താന്‍ എതിര്‍ത്തു. അതുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് രാജേന്ദര്‍ പറഞ്ഞു. വിശദീകരണം പോലും മുഖ്യമന്ത്രി തേടിയില്ല. അഞ്ച് വര്‍ഷം മുമ്പ് തന്നെ താന്‍ കെസിആറുമായി തെറ്റിയതാണ്. മന്ത്രിയെന്ന നിലയില്‍ പലപ്പോഴും അപമാനിക്കപ്പെട്ടെന്നും രാജേന്ദര്‍ വ്യക്തമാക്കി.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ












Click it and Unblock the Notifications