നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിൽ പറക്കുന്ന അജ്ഞാത വസ്തു! സുരക്ഷാ സേന അതീവ ജാഗ്രതയിൽ
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ പട്ടിയിട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. രാജീവ് ഗാന്ധി മോഡലില്‍ മോദിയെ വധിക്കാനാണ് പദ്ധതിയെന്ന് പൂനെ പോലീസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനപിന്തുണ കുറയുമ്പോഴുള്ള പതിവ് തന്ത്രം മാത്രമാണ് എന്നാണ് ഇതിനോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണം.
മാവോയിസ്റ്റുകള്‍ മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളും മോദിയെ ലക്ഷ്യമിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെന്തായാലും പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം തികഞ്ഞ ജാഗ്രതയിലാണ്. അതിനിടെ മോദിയുടെ വസതിക്ക് മുകളില്‍ അജ്ഞാത വസ്തുവിനെ കണ്ടത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. എന്താണത് ? പറക്കും തളികയോ അതോ ചാരന്മാരുടെ ഡ്രോണോ ?
പറക്കുന്ന അജ്ഞാത വസ്തു
ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ തിരിച്ചറിയപ്പെടാത്ത പറക്കും വസ്തു കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത് ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ്. വസതിയിലെ വിഐപി ഏരിയയില്‍ ഉള്ള സുരക്ഷാ ജീവനക്കാരനാണ് ഇത്തരമൊരു വസ്തു കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ പറയുന്നു. ഇതോടെ സുരക്ഷാ സംഘം ആശങ്കയിലായി. വന്‍ തെരച്ചില്‍ തന്നെ തുടര്‍ന്ന് നടന്നു.
എല്ലാം സുരക്ഷിതം
പറക്കുന്ന വൃത്താകൃതിയിലുള്ള വസ്തു വീടിന് മുകളില്‍ കണ്ടുവെന്നാണ് സുരക്ഷാ ജീവനക്കാരന്‍ പറയുന്നത്. എന്നാല്‍ ഏറെ നേരം നടത്തിയ തെരച്ചലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സുരക്ഷാ സംഘത്തിന് സാധിച്ചിട്ടില്ല. എല്ലാം സുരക്ഷിതമാണ് എന്ന റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘംദില്ലി പോലീസിന് കൈമാറിയിരിക്കുന്നത്. അതേസമയം വസ്തുവിനെ കണ്ടതായി പോലീസ് സ്ഥിരീകരിക്കുന്നു.
വിവരങ്ങൾ പുറത്ത് വിടാനാകില്ല
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ല എന്നാണ് ദില്ലി പോലീസ് വക്താവ് ദേപേന്ദ്ര പതക് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതൊന്നും സംഭവിച്ചിട്ടില്ലെന്നും ദേപേന്ദ്ര പതക് പറയുന്നു. എന്നാല്‍ സുരക്ഷാ സംബന്ധമായ കാരണങ്ങളാല്‍ വിശദമായ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും ദില്ലി പോലീസ് പറയുന്നു.
സുരക്ഷാ സേന ജാഗ്രതയിൽ
വൈകിട്ട് 7.30തോടെയാണ് ദില്ലി പോലീസിനും ദില്ലി എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലേക്കും ആ സന്ദേശം എത്തിയത്. സ്‌പെഷ്യല്‍ പ്രോട്ടെക്ഷന്‍ ഗ്രൂപ്പ് അഥവാ പിഎസ്ജിയിലെ അംഗമാണ് ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതായി സന്ദേശം എത്തിച്ചത്. ഉടന്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ദേശീയ സുരക്ഷാ സേനയ്ക്കും അപായ സന്ദേശം പോയി.
ഡ്രോണോ പറക്കും തളികയോ
ദില്ലി എയര്‍ ട്രാഫിക് കണ്‍ട്രോളും ജാഗരൂകരായി. ദില്ലി പോലീസ് ഉടന്‍ ഇടപെടുകയും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് താല്‍ക്കാലികമായ സുരക്ഷയ്ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് ആ പറക്കും വസ്തുവിന് വേണ്ടിയുള്ള തെരച്ചില്‍ ആരഭിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഡ്രോണ്‍ ആണോ അതോ ഇനി കഥകളില്‍ കേള്‍ക്കുന്ന പറക്കും തളികയാണോ കണ്ടതെന്ന കാര്യത്തിലാണ് സംശയം ബാക്കി.
ആദ്യത്തെ സംഭവം അല്ല
ഇതാദ്യമായല്ല ദില്ലയില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2017 സെപ്റ്റംബര്‍ 17ന് പാര്‍ലമെന്റിന് സമീപത്ത് ആകാശത്ത് പറക്കും വസ്തുവിനെ കണ്ടതായി ദില്ലി പോലീസിന് വിവരം ലഭിച്ചിരുന്നു. ഡ്രോണ്‍ പൊലൊരു വസ്തുവാണ് കണ്ടതായി വിവരം ലഭിച്ചത്. എന്നാല്‍ എടിസി റഡാറില്‍ അത്തരമൊരു വസ്തുവിനെ കണ്ടെത്താന്‍ സാധിച്ചതുമില്ല.
അതിർത്തിയിലും അജ്ഞാത വസ്തു
അതേ മാസം തന്നെ തെക്കന്‍ ദില്ലിയിലെ ഒരു ആശുപത്രിക്ക് മുകളില്‍ പറക്കുന്ന അജ്ഞാത വസ്തുവിനെ കണ്ടതായി ദില്ലി പോലീസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് വിവരം നല്‍കും. അന്നും വിശദമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലം നിരാശ മാത്രം. 2012ല്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ലേ സൈനിക ക്യാമ്പിന് മുകളിലൂടെ മൂന്ന് വര്‍ഷമായി അജ്ഞാത വസ്തുക്കള്‍ പറക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദില്ലി വിമാനത്താവളത്തിലും
എന്നാല്‍ അത്തരത്തിലുള്ള ഒരു അജ്ഞാത വസ്തുവിനേയും അതിര്‍ത്തിയില്‍ കണ്ടെത്തിയിട്ടില്ലെന്ന് അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്റണി പാര്‍ലമെന്റിനെ അറിയിച്ചു. തീര്‍ന്നില്ല, രണ്ട് വര്‍ഷം മുന്‍പ് ദില്ലി വിമാനത്താവളത്തിന് മുകളില്‍ പറക്കും തളിക പോലൊന്നിന്റെ സാന്നിധ്യമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയുണ്ടായി. അന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.