പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന് ഉമാ ഭാരതി; ഭർത്താവിന്റെ സ്വത്ത് വർധിക്കുന്നത് അറിഞ്ഞില്ലേ?
Recommended Video
ദില്ലി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ബിജെപി നേതാക്കൾ പ്രിയങ്കയ്ക്കെതിരെ ഉന്നയിക്കുന്നത്. ഭർത്താവ് റോബർട്ട് വാധ്രയുടെ പേരിലുള്ള ആരോപണങ്ങളാണ് പലപ്പോഴും പ്രിയങ്കയെ നിശബ്ദയാക്കാൻ ബിജെപി നേതാക്കൾ പ്രയോഗിക്കുന്നത്.
ഏറ്റവും ഒടുവിലായി ഉമാഭാരതിയാണ് പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്. കള്ളന്റെ ഭാര്യയെന്നാണാണ് പ്രിയങ്കാ ഗാന്ധിയെ ഉമാ ഭാരതി വിശേഷിപ്പിച്ചത്. പ്രിയങ്കയെ രാജ്യം കാണുന്നതും വിലയിരുത്തുന്നതും കള്ളന്റെ ഭാര്യ എന്ന നിലക്കാണെന്ന് ഉമാ ഭാരതി വിമർശിച്ചു.

രൂക്ഷ വിമർശനം
പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉമാ ഭാരതി നടത്തുന്നത്. നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിക്ക് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്ന് ഉമാ ഭാരതി പറയുന്നു. ദർഗയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ ഭാരതി.

അഴിമതിക്കാരന്റെ ഭാര്യ
അഴിമതിക്ക് ശിക്ഷ അനുഭവിച്ചയാളുടെ ഭാര്യയെ ജനങ്ങൾ എങ്ങനെയാകും വിലയിരുത്തുക, കള്ളന്റെ ഭാര്യ എന്ന നിലയിലായിരിക്കും രാജ്യം അവരെ കാണുക. വാരണാസിയിൽ അല്ല രാജ്യത്ത് എവിടെ മത്സരിക്കാനും പ്രിയങ്കയ്ക്ക് അവകാശമുണ്ട്. പക്ഷെ, നിരാശയായിരിക്കും ഫലമെന്നും ഉമാ ഭാരതി പറയുന്നു.

ഒരു ഡോസ് കൊടുക്കണം
പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഉമാ ഭാരതി രംഗത്തെത്തിയിരുന്നു. എന്റെ വാക്കുകൾ അവരെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് അറിയാം. പക്ഷേ സഹോദരനും സഹോദരിക്കും ഒരു ഡോസ് ആവശ്യമുണ്ടായിരുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസുകാർ ആക്രമിക്കുമ്പോൾ തനിക്കും ദേഷ്യവും കോപവും ഉണ്ടാകാറുണ്ടെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.

കോൺഗ്രസ് സന്തോഷിക്കണം
കോൺഗ്രസ് സന്തോഷിക്കണം
പ്രിയങ്കാ ഗാന്ധിയെ കള്ളിയെന്ന് വിളിച്ചില്ലല്ലോയെന്ന് ഓർത്ത് കോൺഗ്രസ് സന്തോഷിക്കുകയാണ് വേണ്ടതെന്നും ഉമാ ഭാരതി പറഞ്ഞു. റോബർട്ട് വാദ്രയ്ക്ക് സമ്പത്ത് കുമിഞ്ഞു കൂടിയത് പ്രിയങ്ക അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും ഉമാ ഭാരതി പരിഹസിച്ചു.

പരാജയം അംഗീകരിച്ചു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുന്നുണ്ട്. അമേഠിയിൽ തോൽവി ഉറപ്പായതോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഉമാ ഭാരതി പറഞ്ഞു. ജയപ്രദയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ അസംഖാനെ തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഉമാ ഭാരതി പറഞ്ഞു.

പ്രിയങ്കയ്ക്കെതിരെ അധിക്ഷേപം
ഇതാദ്യമായല്ല ബിജെപി നേതാക്കൾ പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി നിയമിച്ചതിന് പിന്നാലെ പ്രിയങ്കയെ മഹിഷാസുരയാക്കി ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ ബിജെപി പ്രചരിപ്പിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് ആ സൗന്ദര്യം അവർക്ക് രാഷ്ട്രീയത്തിലും ഉപയോഗിക്കാവുന്നതാണെന്നായിരുന്നു ബീഹാറിലെ ബിജെപി മന്ത്രി പ്രിയങ്കയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

ശ്രീധരൻ പിള്ളയും
പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പരാമർശവും ഏറെ വിവാദമായിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് 48 വയസുണ്ട്. അവരെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത് യുവ സുന്ദരിയെന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് താൻ കൂടുതലൊന്നും പറയുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications