ബജറ്റ് 2020: എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കും; വ്യവസായ വാണിജ്യവികസനത്തിന് 27,300 കോടി!
ദില്ലി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ഉന്നമനത്തിനായി 273000 കോടി രൂപ വകയിരുത്തി. എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. അതേസമയം സംരഭകരെ പരാമവധി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് അവതരണത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കുമെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കി. 2025ൽ നാല് കോടിയും 2030ൽ എട്ട് കോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും കാർഷിക യന്ത്രവൽക്കരണം, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നിവയിലാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.
Recommended Video
സ്വച്ഛ്ഭാരതിന് 12,300 കോടി രൂപ ബജറ്റ് വകയിരുത്തി. 99,300 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വെക്കുന്നതായും ധനമന്ത്രി പറഞ്ഞു. വലിയ ആശുപത്രികളിൽ വൈദ്യ ബിരുദാനന്തര കോഴ്സുകൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കും. ദേശീയ പോലീസ് സർവ്വകലാശാല സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണ് തന്റേതെന്ന് പറഞ്ഞാണ് നിർമല സീതാരാമൻ ബജറ്റ് പ്രസംഗം തുടങ്ങിയത്.