മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍
സംഭവത്തില്‍ പരാതി നല്‍കാന്‍ തുനിഞ്ഞ യുവതിയുടെ കുടുംബത്തെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വിവാദമായി ഒരു കസ്റ്റഡി മരണം. മകളെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയ ദരിദ്രനായ പിതാവാണ് ജയിലില്‍ മര്‍ദ്ദനത്തിന് ഇരയായി മരിച്ചത്. ബിജെപി നേതാക്കളാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്തതെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ബിജെപി എംഎല്‍എയെ ഒഴിവാക്കി മറ്റു ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. ഊര്‍ജമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ആറ് പേരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍ പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവം. വിവാദമായ സംഭവം നടന്നത് ഇങ്ങനെയാണ്...

പീഡിപ്പിച്ചത് ബിജെപി എംഎല്‍എയും സംഘവും
ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് വിവാദമായ സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ചത് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സംഘവുമാണെന്നാണ് ആരോപണം. ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിരവധി പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ തുനിഞ്ഞ യുവതിയുടെ കുടുംബത്തെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എങ്കിലും യുവതിയുടെ കുടുംബം പിന്‍മാറിയില്ല. മാഖി പോലീസില്‍ യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചു. എന്നാല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.

എംഎല്‍എക്കെതിരെ കേസില്ല
എംഎല്‍എയെ ഒഴിവാക്കിയാണ് മാഖി പോലീസ് കേസെടുത്തത്. എംഎല്‍എയുടെ സഹോദരനും പ്രാദേശിക ബിജെപി നേതാവുമായ അതുല്‍ സിങും കേസില്‍ പ്രതിയായിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് തൊട്ടുപിന്നാലെ യുവതിയുടെ പിതാവിനെതിരെയും കേസെടുത്തു. യുവതിയുടെ പിതാവ് പോലീസ് സ്‌റ്റേഷനിലെ ക്രമിനല്‍ പട്ടികയിലുള്ള വ്യക്തിയാണെന്നാരോപിച്ചായിരുന്നു കേസെടുത്തത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്യുകയുമുണ്ടായി. ജയിലില്‍ വച്ചാണ് യുവതിയുടെ പിതാവ് മര്‍ദ്ദനമേറ്റ് മരിക്കുന്നത്. സംഭവം ഉത്തര്‍ പ്രദേശില്‍ വന്‍ വിവാദമായിരിക്കുകയാണ്.

അഞ്ചുപേര്‍ അറസ്റ്റില്‍
ബിജെപി എംഎല്‍എയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് യുവതിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. യുവതിയെ പീഡിപ്പിച്ച ശേഷം അവരുടെ വീട്ടിലെത്തി ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയത്. ജയിലിനകത്ത് പിതാവിനെ കൊല്ലാന്‍ ആളെ ഏല്‍പ്പിച്ചത് ബിജെപി എംഎല്‍എയാണെന്നും അവര്‍ ആരോപിച്ചു. വധഭീഷണി മുഴക്കിയെന്ന കേസിലാണ് ഇപ്പോള്‍ എംഎല്‍എയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഇടപെടല്‍
ഈ മാസം ആദ്യത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. മൂന്നാം തിയ്യതി ഒരു സംഘം വീട്ടിലെത്തി വധഭീഷണി മുഴക്കുകയും പരാതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീഷണി അവഗണിച്ച് ഏപ്രില്‍ നാലിന് യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചു. എംഎല്‍എ യുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് യുവതിയുടെ പിതാവിന്റെ പേരില്‍ കേസെടുത്ത് ജയിലിലടയ്ക്കുകയായിരന്നു. ബിജെപി എംഎല്‍എ ഏല്‍പ്പിച്ച സംഘമാണ് പിതാവിനെ ജയിലില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെട്ടു. ഉന്നാവോ എസ്പി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications