പ്രിയങ്ക വെറും 'ട്വിറ്റർ വദ്ര'! ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏഴ് കിട്ടിയാൽ വലിയ നേട്ടമെന്ന്
ലഖ്‌നൗ: ഉത്തർ പ്രദേശ് ശരിക്കും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഏതെങ്കിലും ഒന്നോ രണ്ടോ പാർട്ടികളോ മുന്നണികളോ അല്ല ഉത്തർ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെ സ്വാധീനിക്കുക. ഒരുപാട് പാർട്ടികളും അവയുടെ സാമുദായിക , രാഷ്ട്രീയ നിലപാടുകളും നിർണായകമാണ്.
രണ്ടുംകല്പ്പിച്ച് പ്രിയങ്ക ഗാന്ധി; 7 വന് പ്രഖ്യാപനം, മൂന്ന് യാത്രകള്ക്ക് തുടക്കം, യുപിയില് തരംഗം
ഏതാണ്ട് തകർന്നുകിടക്കുന്ന കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി വന്ന് രക്ഷിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിലർ. എന്നാൽ പ്രിയങ്കയുടെ പോരാട്ടങ്ങളെ തൃണവൽഗണിക്കുകയാണ് ബിജെപി. ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തന്നെയാണ് പ്രിയങ്കയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസിൽ നിന്ന് തങ്ങൾ ഉത്തർ പ്രദേശിൽ ഒരു വെല്ലുവിളിയും നേരിടുന്നില്ല എന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറയുന്നത്. പ്രിയങ്ക ഗാന്ധിയെ 'ട്വിറ്റർ വദ്ര' എന്നാണ് മൗര്യ പരിഹസിക്കുന്നത്. എന്നാൽ അടുത്തിടെ പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശിലെ സാമൂഹിക വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലല്ലാതെ, അടിത്തട്ടിലേക്കിറങ്ങി പ്രിയങ്ക നടത്തിയ പ്രവർത്തനങ്ങൾ ബിജെപിയെ പ്രതിരോധത്തിൽ ആക്കുകയും ചെയ്തു.
ഇത്തവണ കോൺഗ്രസിന് ഏഴ് സീറ്റുകൾ നേടാൻ ആയാൽ തന്നെ വലിയ കാര്യം എന്നതാണ് മൗര്യയുടെ അടുത്ത പരിഹാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകൾ ആയിരുന്നു. ആ സീറ്റുകൾ നിലനിർത്താൻ ആയാൽ, അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും മൗര്യ പറയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് സിറ്റിങ് സീറ്റുകളിൽ ഒന്ന് നഷ്ടമായിരുന്നു. രാഹുൽ ഗാന്ധിയുടെ സീറ്റ് ആയിരുന്നു അമേഠി ആയിരുന്നു ആയിരുന്നു അത്.
ബഹുജൻ സമാജ് പാർട്ടിയോ, സമാജ് വാദി പാർട്ടിയോ തങ്ങൾക്ക് ഇത്തവണ ഒരു വെല്ലുവിളി ആവില്ലെന്ന് കൂടി മൗര്യ പറയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ നിലനിർത്താൻ ആയാൽ, അവർ സന്തോഷപ്പെടും എന്നായിരുന്നു പരിഹാസം. 2017 ൽ എസ്പിയ്ക്ക് ലഭിച്ചത് 47 സീറ്റും ബിഎസ്പിയ്ക്ക് ലഭിച്ചത് 19 സീറ്റും ആയിരുന്നു. കോൺഗ്രസും എസ്പിയും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്തായാലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും ഒരുമിച്ച് ചേർന്ന് ബിജെപിയെ നേരിട്ടു. ആ സഖ്യത്തിൽ കോൺഗ്രസ് ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.
വലിയ പദ്ധതികളാണ് ഇത്തവണ ഉത്തർ പ്രദേശിൽ കോൺഗ്രസ് അണിയറയിൽ ഒരുക്കുന്നത്. തങ്ങളുടെ സ്ഥാനാർത്ഥികളിൽ നാൽപത് ശതമാനം പേരും സ്ത്രീകളായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിൽ എത്തിയാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ഇ- സ്‌കൂട്ടറും നൽകുമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ്സ് പസായ പെൺകുട്ടികൾക്കാണ് സ്മാർട്ട് ഫോൺ, ബിദുരം പൂർത്തിയാക്കിയവർക്ക് ഇ സ്‌കൂട്ടറും.
ഉത്തർ പ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുക എന്നത് ഈ ഘട്ടത്തിൽ സ്വപ്‌നം കാണാൻ പോലും ആകാത്ത കാര്യമെന്നാണ് വിലയിരുത്തൽ. 2012 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28 സീറ്റുകൾ ഉണ്ായിരുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. അതാണ് 2017 ൽ എത്തിയപ്പോൾ വെറും ഏഴിലേക്ക് ഒതുങ്ങിയത്. 2000 ന് ശേഷം ഉത്തർ പ്രദേശിൽ കോൺഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2012 ലേത്. 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ വിജയിച്ച പാർട്ടികൂടിയാണ് കോൺഗ്രസ്. പത്ത് വർഷത്തിന് ശേഷം 2019 ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അത് വെറും ഒന്നായി ചുരുങ്ങി.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തോടെ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനം. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് ദയനീയമായ പരാജയം ആയിരുന്നു. കോൺഗ്രസ് അധ്യക്ഷനായിരുന്നു രാഹുൽ ഗാന്ധി, തന്റെ സിറ്റിങ് മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. എന്നാൽ, ആ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നുണ്ട് എന്നത് സത്യമാണ്. സാധാരണക്കാരെ ബാധിക്കുന്ന ഓരോ വിഷയത്തിലും അവർ ജനങ്ങൾക്ക് വേണ്ടി രംഗത്ത് വരികയും ചെയ്തു. എന്നാൽ അത്തരം മുന്നേറ്റങ്ങൾക്ക് ജനകീയ പിന്തുണയുണ്ടായിരുന്നതോ എന്നതും നിർണായകമായ ചോദ്യമാണ്.
പ്രതിപക്ഷത്തെ പ്രധാന പാർട്ടികളാണ് എസ്പിയും ബിഎസ്പിയും കോൺഗ്രസും. ഈ മൂന്ന് പാർട്ടികളും തമ്മിലുള്ള സഹകരണം ബിജെപിയെ തോൽപിക്കാൻ സഹായകമാകുമെന്ന വിലയിരുത്തൽ പല രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ട് വച്ചിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പോലും അത്തരം ഒരു സഹകരണ ചർച്ചകൾ ഈ പാർട്ടികൾക്കിടയിൽ നടന്നിട്ടില്ല. പരസ്പരം വിശ്വാസമില്ല എന്നത് തന്നെയാണ് പ്രശ്‌നം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി ഉണ്ടാക്കിയ സഖ്യം ഏറ്റവും തിരിച്ചടി നൽകിയത് എസ്പിയ്ക്കായിരുന്നു.
2017 ലെ തിരഞ്ഞെടുപ്പിൽ നയിക്കാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലും ഇല്ലാതെ 403 ൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. അന്ന് ഉത്തർ പ്രദേശിൽ ആഞ്ഞടിച്ചത് മോദി തരംഗവും ഭരണവിരുദ്ധ വികാരവും ആയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള ഒരു മോദി തരംഗമില്ല. നയിക്കാൻ യോഗി ആദിത്യനാഥ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം സജീവമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രതിപക്ഷ പാർട്ടികൾ വിഘടിച്ചുനിൽക്കുന്നതോടെ ബിജെപിയുടെ വിജയം എളുപ്പമാകും എന്നാണ് പലരും വിലയിരുത്തുന്നത്.
Recommended Video
ഉത്തർ പ്രദേശിൽ ബിജെപിയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങൾ നടക്കുന്നു എന്നൊരു പ്രത്യേകതയും ഇത്തവണയുണ്ട്. യോഗി ആദിത്യനാഥിന്റെ ഏകാധിപത്യ ഭരണത്തിൽ പാർട്ടിയ്ക്കുള്ളിലെ വലിയൊരു വിഭാഗത്തിനും എതിർപ്പുണ്ട്. ഇപ്പോൾ പ്രിയങ്കയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രദാസ് മൗര്യ, കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗിയ്‌ക്കൊപ്പം പരിഗണിക്കപ്പെട്ട ആളായിരുന്നു.ഇത്തവണ കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് യോഗിയ്ക്ക് നേരിടേണ്ടി വന്നത് രൂക്ഷവിമർശനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് ഇടപെട്ടാണ് ഉത്തർ പ്രദേശിലെ ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം ഉണ്ടാക്കിയിട്ടുള്ളത്.