പ്രതീക്ഷകളുടെ ഒന്നാം ഘട്ടം: 58 ല്‍ 50 ഉം പിടിക്കുമെന്ന് ബിജെപി, 35 ഉറപ്പെന്ന് എസ്പി,
ദില്ലി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 11 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 58 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഷാംലി ജില്ലയിലെ ഖൈറാനയിലാണ്- 65%. 45% വോട്ടുമായി സാഹിബാബാദ് മണ്ഡലമാണ് ഏറ്റവും പിറകില്‍. പൊതുവെ സമാധാനപൂർണ്ണമായിട്ടായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായത്.
വോട്ടിങ് യന്ത്രത്തിന് തകരാറു സംഭവിച്ചതിനെത്തുടർന്ന് ചില സ്ഥലങ്ങളിൽ തുടങ്ങാൻ വൈകി. അതേസമയം തിരഞ്ഞെടുപ്പ് നടന്ന 58 ല്‍ 50 മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാർത്ഥികള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്.

2017ൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 58 മണ്ഡലങ്ങളിൽ 53ലും ബി ജെ പിയായിരുന്നു വിജയിച്ചത്. ഇതാണ് ഇത്തവണയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യം മാറിയെന്നും ഇത്തവണ മേഖലയില്‍ 35 ലേറെ മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നുമാണ് എസ് പി-ആർ എല്‍ ഡി സഖ്യം അവകാശപ്പെടുന്നത്.

കർഷകർ ഏറെയുള്ള മേഖല കൂടിയാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറന്‍ യുപി. ഇവരെ ബി ജെ പി വിരുദ്ധ നിലപാടിലാണ് എസ്പി സഖ്യത്തിന്റെ പ്രതീക്ഷ. ബി ജെ പിയാവട്ടെ ഇത്തവണയും ജാതി-മത സമവാക്യങ്ങള്‍ അനുകൂല ഘടകമാവുമെന്ന കണക്ക് കൂട്ടലുമായിട്ടാണ് മുന്നോട്ട് പോവുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഇതേ തന്ത്രമായിരുന്നു അവർ പയറ്റിയിരുന്നതും.

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ബി ജെ പിക്ക് അനുകൂലമായ തരംഗമുണ്ട്. ജനങ്ങൾ ബി ജെ പി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നു. പ്രാദേശികമായി ശേഖരിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത് ബി ജെ പി ഈ മേഖലയില്‍ എളുപ്പത്തിൽ വിജയിക്കുമെന്നാണ്. ആദ്യഘട്ടത്തിൽ 58ൽ 50 സീറ്റുകളാണുളാണ് ഞങ്ങള്‍ ഉറപ്പാക്കുന്നത്," ഉത്തർപ്രദേശ് ബി ജെ പി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ വാർത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് കർഷക സമര നേതാവ് രാകേഷ് ടികായത്ത് വോട്ടെടുപ്പ് ദിവസം അഭിപ്രായപ്പെട്ടത്. 'യുപിയിൽ ബി ജെ പിയുടെ ഹിന്ദു-മുസ്ലിം മാതൃക പരാജയപ്പെട്ടു' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു രാഷ്ട്രീയ പാർട്ടിയും തന്റെ അരികിലേക്ക് വന്നിട്ടില്ലെന്നും ഏതെങ്കിലും പ്രത്യേക പാർട്ടിയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും കർഷകർക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകെ 403 മണ്ഡലങ്ങളിലേക്കാണ് യു പിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications