ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ പിൻവലിച്ച് ഫൈസർ: വീണ്ടും അപേക്ഷ നൽകുമെന്ന് കമ്പനി
ദില്ലി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ പിൻവലിച്ച് വാക്സിൻ നിർമാതാക്കളായ ഫൈസർ. ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കമ്മറ്റിയുമായി നടന്ന യോഗത്തിന് പിന്നാലെയാണ് യുഎസ് വാക്സിൻ നിർമാതാക്കളായ ഫൈസറിന്റെ നീക്കം. ഇന്ത്യയിൽ കൊവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്കാണ് വിതരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
ഫെബ്രുവരി മൂന്നിന് നടന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ആവശ്യമായി വന്നേക്കാവുന്ന കൂടുതൽ വിവരങ്ങളെക്കുറിച്ച് ബോധ്യമായെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ നൽകിയിട്ടുള്ള അപേക്ഷ പിൻവലിക്കുകയാണെന്നും ഫൈസർ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വാക്സിനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡ്രഗ് റെഗുലേറ്ററുമായി ബന്ധപ്പെട്ടുന്നത് തുടരുമെന്നും വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വാക്സിന്റെ അനുമതിയ്ക്കായി വീണ്ടും അപേക്ഷ സമർപ്പിക്കും.
ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഫൈസർ. ഡിസംബറിലാണ് വാക്സിന് ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് കമ്പനി ഇന്ത്യയെ സമീപിച്ചത്. ഇന്ത്യയിൽ വാക്സിൻ വിതരണത്തിനായി ഇറക്കുമതി ചെയ്യാനുള്ള അനുമതിയായിരുന്നു ഫൈസർ തേടിയത്. വാക്സിന് നേരത്തെ ബ്രിട്ടനും ബഹ്റൈനും അനുമതി നൽകിയിട്ടുണ്ട്.
അതേ സമയം വാക്സിന്റെ സുരക്ഷയെക്കുറിച്ച് അറിയുന്നതിനായി പ്രാദേശിക തലത്തിൽ വാക്സിൻ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള ഫൈസറിന്റെ അപേക്ഷ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ നിരസിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Recommended Video